പയ്യാമ്പലം കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശേരി: പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരു (44) വിനെയാണ് തലശേരി ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ചാലാട് മുള്ളകണ്ടി എരത്താൻ കണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജു (41) ആണ് കൊല്ലപ്പെട്ടത്.
2018 ഡിസംബർ 12-ന് രാത്രി പയ്യാമ്പലത്തെ ഷെഡിന് സമീപമായിരുന്നു സംഭവം. സ്ഥലത്തെ കാവൽക്കാരനായ ശ്രീഗുരുവും ഷൈജുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചതിന് ശേഷം പ്രതി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. മരവടി കൊണ്ട് തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേൽപ്പിച്ച ശേഷം ഷൈജുവിനെ പ്രതി വലിച്ചിഴച്ച് വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി ഷൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
എ.സി.പി പ്രദീപൻ കണ്ണിപൊയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ വി.എസ്. ജയശ്രീ ഹാജരായി.