ഭർത്താവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഭാര്യ, സംഭവത്തിൽ യുവതിയും കാമുകനും ഉൾപ്പെടെ 4 പേർ പിടിയിൽ

Friday 06 February 2026 12:38 AM IST

ജയ്പൂർ: കാമുകനുമൊത്ത് ജീവിക്കാൻ ഭർത്താവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി യുവതി. സംഭവത്തിൽ യുവതിയേയും കമുകനേയും ഉൾപ്പെടെ നാല് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആശിഷിനെയാണ് ഭാര്യ അഞ്ജുവും (23) കാമുകൻ സഞ്ജുവും മറ്റ് രണ്ട് പേരും ചേർന്ന് കൊലപ്പെടുത്തിയത്. ആദ്യം വാഹനാപകടമാണെന്ന് കരുതിയ സംഭവം പിന്നീട് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിയുകയായിരുന്നു.

മൂന്ന് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ, ദാമ്പത്യ ജീവിതത്തിൽ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ അയൽവാസിയും മുൻ കാമുകനുമായ സഞ്ജുവുമായി അഞ്ജു വീണ്ടും അടുപ്പത്തിലായി. ഇതിനിടെ ഇരുവരും ചേർന്ന് ആശിഷിനെ കൊല്ലാനും പദ്ധതിയിട്ടു. ഇതുപ്രകാരം അഞ്ജു, വൈകിട്ട് ആശിഷിന് സ്ഥിരമായി മദ്യം നൽകാൻ തുടങ്ങി. മദ്യപാനത്തിനു ശേഷം ഒന്നിച്ച് പുറത്ത് നടക്കാൻ പോകുന്നതും പതിവാക്കി.

സംഭവം നടക്കുന്ന ജനുവരി 30നും അഞ്ജു ആശിഷിന് മദ്യം നൽകിയാണ് പുറത്ത് നടക്കാൻ കൊണ്ടു പോയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥും ചേർന്ന് ആശിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിച്ചു. സംഭവത്തിനു ശേഷം തന്നെ കൊള്ളയടിച്ചെന്ന് വരുത്തിത്തീർക്കാൻ അഞ്ജു തന്റെ ആഭരണങ്ങളും മറ്റും സഞ്ജുവിന് നൽകി. ബോധരഹിതയായതായി അഭിനയിച്ച് അവിടെ കിടന്നു. തുടർന്ന് സമീപവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.

പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ആശിഷിനെ രക്ഷിക്കാനായില്ല. തുടർന്ന് അഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് പൊലീസിന് സംശയം തോന്നുകയായിരുന്നു. കൂടാതെ ആശിഷിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കഴുത്ത് ഞെരിച്ച ലക്ഷണങ്ങളും ഉണ്ടായിട്ടും അപകടത്തിൽപ്പെട്ടുവെന്ന് പറഞ്ഞ അഞ്ജുവിന് പരിക്കേറ്റട്ടില്ലെന്നും സംശയത്തിന് ബലം കൂട്ടി. തുടർന്ന് അഞ്ജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ മുൻ കാമുകനായ സഞ്ജുവുമായി നിരന്തരം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അഞ്ജുവും കാമുകനും മറ്റ് രണ്ട് പേരും ചേർന്നാണ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.

അതേസമയം, മേഘാലയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ച് സമാനമായ രീതിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സോനം രഘുവംശിയെ ഓർമ്മിപ്പിക്കുന്നതാണ് അഞ്ജുവിന്റെ കൊലപാതക പദ്ധതിയെന്ന് പൊലീസ് പറയുന്നു.