നാഗാലാൻഡ് ടെറിട്ടോറിയൽ അതോറിട്ടി രൂപീകരണത്തിന് കരാർ
ന്യൂഡൽഹി: നാഗാലാൻഡ് ടെറിട്ടോറിയൽ അതോറിട്ടി (എഫ്.എൻ.ടി.എ) രൂപീകരിക്കാനുള്ള കരാറിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളും ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനും (ഇ.എൻ.പി.ഒ) ഒപ്പിട്ടു. മുഖ്യധാരയിൽ നിന്ന് മാറി നിന്ന ഇ.എൻ.പി.ഒയുമായി കരാറിലെത്തിയത് നാഗലാൻഡിലെ അഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരവും സമാധാനവും ഉറപ്പു നൽകുന്നതുമാണ്.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെയും സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും വികസനത്തിനുമുള്ള പ്രധാന ചുവടുവയ്പ്പാണ് കരാറെന്ന് അമിത് ഷാ പറഞ്ഞു. മുൻപ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഇ.എൻ.പി.ഒയും നാഗാലാൻഡ് സർക്കാരും തമ്മിൽ യുക്തിസഹമായ കരാറിലെത്തിയത് നിർണായകമാണ്. ആഭ്യന്തര മന്ത്രാലയം എഫ്.എൻ.ടി.എയ്‌ക്ക് ധനസഹായം നൽകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിൽ നാഗാലാൻഡ് സർക്കാരും ഇ.എൻ.പി.ഒയും തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ച് സമാധാന അന്തരീക്ഷം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.