തുണിക്കടയുടെ വാതിൽ തകർത്ത് മോഷണം
കൊച്ചി: നാല് മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ തുണിക്കടയുടെ ചില്ല് വാതിൽ തകർത്ത് പണം കവർന്നു. പാലാരിവട്ടം ജനതാജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ഹെർ ടേ’ കടയിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു കവർച്ച. പത്തടിപ്പാലം സ്വദേശി റിജാസ് കരീമാണ് കടയുടമ.
പുലർച്ചെ നാലരയോടെ കടയിലെത്തിയ മോഷ്ടാവ് താക്കോൽകൂട്ടം ഉപയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തെ കൊച്ചി മെട്രോ നിർമാണ സൈറ്റിലെ ഷെഡിൽ നിന്ന് കൈക്കലാക്കിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് ചില്ല് വാതിലിന്റെ പൂട്ട് അടിച്ചു തകർത്താണ് അകത്ത് കടന്നത്. കടയിലെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 9400 രൂപ കൈക്കലാക്കി കടന്നു. കടയ്ക്ക് ഇരുമ്പ് ഷട്ടറില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. മോഷ്ടാവ് മുഖം വ്യക്തമാകാതിരിക്കാൻ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്തെയും പുറത്തെയും സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ ഏകദേശ രൂപം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം പാടിവട്ടം ഒബ്റോൺ മാളിന് സമീപം പ്രവർത്തിക്കുന്ന ഗ്ലോബേഴ്സ് അപ്ഡേറ്റ് യുവർ ഫാഷൻ കടയുടെ ഇരുമ്പ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് 25,000 രൂപയും സ്ഥാപനത്തിന്റെ പാർട്ണറുടെ 4600 രൂപയും ഉൾപ്പെടെ 29600 രൂപയും തുണിത്തരങ്ങളും കവർന്ന കേസിലും അന്വേഷണം തുടരുകയാണ്.