യുക്രെയിൻ സംഘർഷം: 55,000 സൈനികർ കൊല്ലപ്പെട്ടെന്ന് സെലെൻസ്‌കി
കീവ്: യുക്രെയിനിൽ ഇതുവരെ കൊല്ലപ്പെട്ടത് 55,000 സൈനികരെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഈ മാസം 24ന് നാല് വർഷം തികയാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രതികരണം. നിരവധി പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കണക്കുകൾ ഇതിലും ഉയർന്നിരിക്കാമെന്നാണ് വിലയിരുത്തൽ. മൂന്ന് ലക്ഷത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. റഷ്യ ഇതുസംബന്ധിച്ച് ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ, സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് യു.എസിന്റെ മദ്ധ്യസ്ഥതയിൽ തുടങ്ങിയ ത്രികക്ഷി ചർച്ചയുടെ (യുക്രെയിൻ-യു.എസ്-റഷ്യ) രണ്ടാം റൗണ്ട് ഇന്നലെ യു.എ.ഇയിലെ അബുദാബിയിൽ അവസാനിച്ചു. 157 വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാൻ റഷ്യയും യുക്രെയിനും ധാരണയായി. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ വെടിനിറുത്തൽ അടക്കം നിർണായക തീരുമാനങ്ങളിൽ ധാരണയിലെത്താനായില്ല. വരും ആഴ്ചകളിലും ചർച്ചകൾ തുടരും. യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ. താത്കാലിക വെടിനിറുത്തലിനോടും റഷ്യയ്ക്ക് താത്പര്യമില്ല.