സിനിമയെ വെല്ലുന്ന പ്ലാൻ; ലഹരിവേട്ടയിൽ മലയാളി യുവനടി കുടുങ്ങിയ സംഭവത്തിൽ വ്യാപക അന്വേഷണം
ചെന്നൈ: ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ വലസരവാക്കത്ത് ആന്റി നര്‍ക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിനും കഞ്ചാവും സ്റ്റാമ്പുമായി നടിയടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തമിഴ് സിനിമകളില്‍ സഹ സംവിധായികയായ വിൻസി നിവേതയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
നേസപാക്കം സ്വദേശി വിഘ്നേശ്വരനെ ലഹരിയുമായി അറസ്റ്റ് ചെയ്തതിലൂടെയാണ് സിനിമാബന്ധമുള്ള ലഹരി സംഘങ്ങളിലേക്ക് അന്വേഷണമെത്തിയത്. ചോദ്യം ചെയ്യലിൽ പോരൂരിനടുത്തുള്ള വെങ്കിടേഷ് കുമാറിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് വിഘ്‌നേശ്വരൻ മൊഴി നൽകിയിരുന്നു. ഇതോടെയാണ് മഫ്ടിയില്‍ ആവശ്യക്കാരനെന്ന വ്യാജേന ആന്റി നര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് വെങ്കിടേഷിനെ ബന്ധപ്പെട്ടത്. തുടർന്ന് വെങ്കിടേഷും സംഘവും ലഹരി നൽകുന്നതിനായി വലസരവാക്കത്തിന് സമീപത്ത് എത്തുകയായിരുന്നു. ഇവിടെവച്ചാണ് അന്വേഷണം സംഘം പ്രതികളെ പിടികൂടിയത്.
കാറിൽ കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, കോവിലമ്പാക്കത്ത് അൽവി ബിൻഷ, വിൻസി നിവേത, അഞ്ജു കൃഷ്ണ എന്നിവരുണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളിൽ നിന്ന് ആറ് ഗ്രാം മെത്താഫിറ്റമിൻ, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോംഗ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ ലഹരിമരുന്ന് ശൃംഖലയിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
മോഡലിംഗിലൂടെയാണ് അഞ്ജു കൃഷ്ണ കരിയർ ആരംഭിക്കുന്നത്. വെള്ളിമലൈ എന്ന തമിഴ് ചിത്രത്തിലും ജോജു ജോർജ് നായകനായ മലയാള ചിത്രം ആരോയിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. 'പ്രിയങ്കരി' എന്ന ജനപ്രിയ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.