'വിവാഹിതയായ സ്‌ത്രീയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിയമപരമായി നിലനിൽക്കില്ല'; സുപ്രീംകോടതി

Friday 06 February 2026 12:56 PM IST

ന്യൂഡൽഹി: പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ബന്ധം വഷളാകുമ്പോൾ ബലാത്സംഗക്കേസുകൾ ഫയൽ ചെയ്യുന്ന നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. അത്തരം സംഭവങ്ങൾ നീതിന്യായവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിവാഹിതയായ ഒരു സ്‌ത്രീ മറ്റൊരാളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവങ്ങളിൽ വിവാഹവാഗ്‌ദാനം നൽകിയുള്ള പീഡനക്കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹ വാഗ്‌ദാനം നൽകിയുള്ള ലൈംഗികബന്ധമെന്ന പേരിലുള്ള എല്ലാ കേസുകളും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. വിവാഹവാഗ്‌ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചെന്നാരോപിച്ച് ഒരു അഭിഭാഷക സഹപ്രവർത്തകനെതിരെ നൽകിയ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിവാഹജിവിതം നിലനിൽക്കുമ്പോൾ മറ്റൊരു വിവാഹ ജീവിതത്തിന് അർഹതയില്ലെന്നും അതിനാൽ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അങ്ങനെയൊരു വാദം നിയമപരമായി നിലനിൽക്കില്ലെന്നും ഇര വിവാഹിതയായതിനാൽ മറ്റൊരു വിവാഹത്തിന് യോഗ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ അടിസ്ഥാന ഘടകങ്ങൾ അന്വേഷിച്ച് യഥാർത്ഥ ബലാത്സംഗക്കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്നും ബെഞ്ച് പറഞ്ഞു.