മയക്കുമരുന്ന് വിൽപനയിൽ പരിശോധന: 54 പേർ പിടിയിൽ, കണ്ടെത്തിയത് എംഡിഎംഎയടക്കം വൻ ലഹരിവസ്‌തുക്കൾ

Friday 06 February 2026 5:57 PM IST

തിരുവനന്തപുരം: ഓപ്പറേഷൻ ഡി മഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഫെബ്രുവരി അഞ്ച് ) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1183 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 49 കേസുകൾ രജിസ്റ്റർ ചെയ്തു. 54 പേരാണ് അറസ്റ്റിലായത്.

വിവിധ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.76824 കി.ഗ്രാം), കഞ്ചാവ് (3.172 കി.ഗ്രാം), കഞ്ചാവ് ബീഡി (36 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2026 ഫെബ്രുവരി അഞ്ചിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.