പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോൺഗ്രസിന്റെ ഉന്നതനായ ദേശീയ നേതാവ്,​ കളി തുടങ്ങിയത് അന്നുമുതലെന്ന് മുഖ്യമന്ത്രി

Friday 06 February 2026 9:15 PM IST

പത്തനംതിട്ട : ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ലെ കോൺഗ്രസ് ദേവസ്വം ബോർഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽ.ഡി.എഫ് മദ്ധ്യമേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പോറ്റിയെ ശബരിമലയെ കയറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്നാണ് പ്രചാരണം. പോറ്റി കയറിയത് 2004ലാണ്. ഇന്നത്തെ കോൺഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി. അന്നുമുതലാണ് എല്ലാകളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ലഭിക്കുന്നത്. ഇതെല്ലാം ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭയിലെ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല അയ്യപ്പ സംഗമത്തിന് തൊട്ടുമുൻപാണ് ശബരിമലയിലെ പീഠം സംബന്ധിച്ച ആരോപണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്ത് വന്നത്. അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് അങ്ങനെ ചെയ്തത്. വിജിലൻസ് അന്വേഷിച്ചു. പീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ ഉണ്ടായിരുന്നു. വിജിലൻസും പോലീസും അവിടെ നിറുത്തിയില്ല. മറവിലുള്ള കുറ്റവാളികളെ പിടികൂടി. ആര് എന്നത് പ്രശ്നമല്ല. തെറ്റു ചെയ്തവരോട് സർക്കാരിന് ദാക്ഷിണ്യമില്ല. ഒരു ബാഹ്യശക്തിയും അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്തവർ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പോറ്റി എത്തി. അതീവ സുരക്ഷയുള്ള സ്ഥലത്താണ് എത്തിയത്. പല നേതാക്കൾക്കും കയറാൻ പോലും പറ്റില്ല. അവിടെയാണ് പോറ്റി കയറിയത്. സ്വ‌ർണം കട്ടവരും വാങ്ങിയവരും സോണിയയുടെ അടുത്തെത്തി. എന്താണ് പോറ്റി- കോൺഗ്രസ് ബന്ധം. ആ ബന്ധം എന്താണെന്ന് ആർക്കറിയാമെന്നും മുഖ്യമന്ത്രി ചോദിച്ചു.