5.16 കോടി രൂപയുടെ വസ്തു തട്ടിപ്പ്; തൗഫീക്കിനെതിരെ വീണ്ടും കേസ്

Saturday 07 February 2026 1:19 AM IST

കൊച്ചി: ഹരിദ്വാറിലെ മഠത്തിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ 5.16 കോടി രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസെടുത്തു. 1.70 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ പിടിയിലായ തിരുവനന്തപുരം പൂന്തുറ പാലസ് മൻസിലിൽ തൗഫീക്കിനെതിരെയാണ് (39) എറണാകുളം സൗത്ത് പൊലീസ് പുതിയ കേസെടുത്തത്. ഇയാളുടെ ഭാര്യ ഫർസാന, സഹായികളായ സുരേഷ് മണി, മനോജ് പൗൾ, പൗൾ ദേവസ്യ എന്നിവർ കൂട്ടു പ്രതികളാണ്. 1.70 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഇയാൾ ജാമ്യത്തിലാണ്.

72കാരനായ കാക്കനാട് കങ്ങരപ്പടി സ്വദേശിയുടെ പരാതിയിലാണ് ഇന്നലെ കേസെടുത്തത്. പ്രവാസിയായിരുന്ന കാക്കനാട് സ്വദേശിയുടെ ഇടുക്കി മൂന്നാറിലെ റിസോർട്ടും ഇടുക്കി - തമിഴ്നാട് അതിർത്തി പ്രദേശമായ രാജപ്പാറയിലെ 7.39 ഏക്കർ സ്ഥലവും വൻ ലാഭത്തിൽ വിൽക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. ഹരിദ്വാറിലുള്ള കൃഷ്ണാനന്തമഠമാണ് റിസോർട്ടും സ്ഥലവും വാങ്ങുന്നതെന്നും പറഞ്ഞു. വില്പനയ്ക്കുള്ള നടപടിക്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് 15 തവണയായി 5.16 കോടി രൂപ ഈടാക്കിയത്. 2024 ജൂലൈ 11 മുതൽ 2025 ജൂലായ് വരെയുള്ള കാലയളവിലായിരുന്നു ഇടപാട്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വസ്തു വില്പന നടക്കാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്.

പച്ചാളത്തെ 15.5 സെന്റ് സ്ഥലത്തിന്റെ പേരിൽ വ്യാജ കരാറുണ്ടാക്കി 1.70 കോടി രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ രണ്ടിനാണ് തൗഫീക്കും കോട്ടയം സ്വദേശി ജോർജ് തോമസും പിടിയിലായത്. തട്ടിപ്പിന് ഇരയായ വെഞ്ഞാറമൂട് സ്വദേശി നൈസാമിന്റെ നേതൃത്വത്തിൽ ഇരുവരെയും തന്ത്രപരമായി ഹോട്ടൽ മുറിയിലെത്തിച്ച് സ്വർണവും പണവും കവർന്നിരുന്നു. ഇരു സംഘത്തിലെയും ഒൻപത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം നിലവിൽ ജാമ്യത്തിലാണ്.