മുൻ എം.എൽ.എ എം.മുരളിയുടെ സംസ്കാരം ഇന്ന്
ചെന്നിത്തല: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എം.മുരളിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും. ആദര സൂചകമായി ഇന്ന് ഉച്ചക്ക് 12 മുതൽ 4 വരെ പ്രദേശത്തെ കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും.
അതേസമയം, എം.മുരളിയുടെ ഭൗതിക ശരീരം ഒരു നോക്ക് കാണാനായി ചെറുകോൽ വൈപ്പുവിളയിൽ വിജയാഞ്ജലിയിലേക്ക് രാഷ്ട്രീയ- സാമൂഹ്യ -സാംസ്കാരിക- സാമുദായിക നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച അന്തരിച്ച എം.മുരളി (73) യുടെ മൃതദേഹം ഉച്ച കഴിഞ്ഞാണ് ചെന്നിത്തല ചെറുകോലിലെ വീട്ടിലെത്തിച്ചത്. മന്ത്രി പി.പ്രസാദ്, മാത്യു ടി.തോമസ് എം.എൽ.എ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ, മുൻ എം.എൽ.എമാരായ ജോസഫ് എം.പുതുശ്ശേരി, അഡ്വ.കെ.ശിവദാസൻ നായർ, സി.പി.ഐ അസി.സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം ടി.ജെ ആഞ്ചലോസ്, ജോണി നെല്ലൂർ, കോൺഗ്രസ് നേതാക്കളായ എം.ജെ.ജോബ്, എബി കുര്യാക്കോസ്, ചെറിയാൻ ഫിലിപ്പ്, ജോൺ തോമസ്, കായംകുളം മുൻസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി, ഡി.സി.സി പ്രസിഡന്റുമാരായ ബാബുപ്രസാദ്, രാജേന്ദ്ര പ്രസാദ്, സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, ചെങ്ങന്നൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ മാത്യൂസ് തിമോത്തിയോസ്, എസ്.എൻ.ഡി.പി മാന്നാർ യൂണിയൻ ഭാരവാഹികളായ അനിൽ പി.ശ്രീരംഗം, കെ.എം ഹരിലാൽ, എൻ.എസ്.എസ് മാവേലിക്കര യൂണിയൻ ഭാരവാഹികളായ സുനിൽ ചന്ദ്രൻ വള്ളികുന്നം, സതീഷ് ചെന്നിത്തല, സാനിഷ് കുമാർ തുടങ്ങി വിവിധ നേതാക്കൾ ഇന്നലെ ചെറുകോലിലെ വീട്ടിലെത്തി എം.മുരളിക്ക് അന്ത്യോപചാരം അർപ്പിച്ചു.