കാട്ടുതീ റബ്ബർ തോട്ടത്തിലേക്ക് പടർന്നു
തൊടുപുഴ: കാട്ടുതീ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പടർന്ന് പത്തോളം മരങ്ങൾക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ആനപ്പാറ മലയുടെ ഈസ്റ്റ് കലൂർ ഭാഗത്താണ് കാട്ടുതീ റബർതോട്ടത്തിലേക്ക് വ്യാപിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തല്ലിയും ഏകദേശം 50 മീറ്റർ ദൂരത്തിൽ ഫയർലൈൻ തെളിച്ചും തീ അണച്ചു. സേനയുടെ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത വിധത്തിൽ റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം മല മുകളിലായിരുന്നു തീപിടിച്ചത്. സമീപവാസികളായ വെള്ളികുളം വീട്ടിൽ സലി, വള്ളിക്കുളം വീട്ടിൽ സത്താർ, കൊച്ചുപുര വീട്ടിൽ ജോളി എന്നിവരുടെ പുരയിടത്തിന് സമീപം വരെ തീ എത്തിയിരുന്നു. സലിയുടെ പത്തോളം റബ്ബർ മരങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഏഴല്ലൂർ മലയുടെ മുകൾഭാഗത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ജനുവരിയ്ക്ക് ശേഷം ഇത് തവണയാണ് പ്രദേശത്ത് ശക്തമായ തീപിടിത്തം ഉണ്ടാകുന്നത്. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ടി.എച്ച്. സാദിഖ്, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങളായ വിവേക്, സച്ചിൻ ആഷിക്, നാസർ, ബെന്നി, സണ്ണി, ഷാജി, ജോബി, ലിബിൻ എന്നിവർ ചേർന്നാണ് തീയണച്ചത്. അതേസമയം വൈകിട്ടോടെ ആനപ്പാറ മലയുടെ മറ്റൊരു വശമായ ചെറുതോട്ടിൻകരയിൽ വീണ്ടും തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാത്രി വൈകിയും തീയണക്കാനുള്ള ശ്രമത്തിലാണ്.