ബോണക്കാട് റൂട്ടിൽ ബസില്ല വലഞ്ഞ് യാത്രക്കാർ

Saturday 07 February 2026 2:09 AM IST

വിതുര:ബോണക്കാട് നെടുമങ്ങാട് തിരുവനന്തപുരം റൂട്ടിൽ യാത്രാക്ലേശം വർദ്ധിക്കുന്നതായി പരാതി.നിലവിൽ വിതുര നെടുമങ്ങാട് ഡിപ്പോകളിൽ നിന്നുള്ള നാമമാത്രമായ സർവീസുകളാണ് ബോണക്കാട് റൂട്ടിൽ ഓടുന്നത്. അനവധി സർവീസുകൾ ഉണ്ടായിരുന്നയിവിടെ കൊവിഡിന്റെ മറവിലും മറ്റും പലതും നിറുത്തലാക്കി. ഇതോടെ തോട്ടം തൊഴിലാളികളും,വിദ്യാർത്ഥികളും ദുരിതത്തിലായി.

ഇവിടെയുണ്ടായിരുന്ന സ്കൂൾ അടച്ചുപൂട്ടിയതോടെ കിലോമീറ്ററുകൾ താണ്ടി വിതുര സ്കൂളിലാണ് കുട്ടികൾ പോകുന്നത്.ഇവിടെത്തെ യാത്രാദുരിതത്തിന് പരിഹാരമായി വിതുര,നെടുമങ്ങാട്,പാലോട്,തിരുവനന്തപുരം ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികൾ നിരവധി തവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

 വെട്ടിച്ചുരുക്കി ഷെഡ്യൂൾ

ബോണക്കാട്ടു നിന്ന് രാവിലെ സർവീസ് നടത്തുന്ന രണ്ട് ബസുകളുടെ ഷെ‌‌ഡ്യൂൾ നെടുമങ്ങാട് വരെയാക്കി വെട്ടിച്ചുരുക്കിയെന്ന പരാതി ശക്തം. രാവിലെയുള്ള സ്റ്റേ ബസിന് ശേഷം രാവിലെ 5.50നും,7.50നുമുള്ള തിരുവനന്തപുരം വരെ സർവീസ് നടത്തിയിരുന്ന ബസുകളാണ് വെട്ടിച്ചുരുക്കിയത്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു ഈ മാറ്റം. ജഴ്സിഫാം,വിതുര ഐസർ,മരുതാമല,അടിപറമ്പ്,ചാത്തൻകോട്,ചെമ്മാംകാല,മക്കി,മൂന്നാംനമ്പർ,തേവിയോട് മേഖലയിലുള്ളവരുടെ ആശ്രയമായിരുന്ന ബസുകളാണ് വെട്ടിച്ചുരുക്കിയത്.ഇതിനെതിരെ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.

 വെട്ടിച്ചുരുക്കിയ ഷെഡ്യൂളുകൾ പഴയതുപോലെ ദീർഘിപ്പിക്കണം.ആവശ്യമുന്നയിച്ച് നെടുമങ്ങാട് എ.ടി.ഒക്ക് നിവേദനം നൽകിയിട്ടുണ്ട്. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിതുര,നെടുമങ്ങാട് ഡിപ്പോ പടിക്കൽ സമരപരിപാടികൾ സംഘടിപ്പിക്കും.

ബോണക്കാട് ജി.രാജേഷ്

പൊതുപ്രവർത്തകൻ