'ജനം തള്ളിക്കള‌ഞ്ഞപ്പോൾ കോടതിയിൽ', ജൻസുരാജ് പാർട്ടിയുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

Saturday 07 February 2026 12:37 AM IST

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത ഹർജി

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോർ നയിക്കുന്ന ജൻസുരാജ് പാർട്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പെരുമാറ്റച്ചട്ടം നിലവിലിരിക്കെ സ്ത്രീ വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറിയത് അടക്കം ചോദ്യംചെയ്‌തായിരുന്നു ഹർജി. എന്നാൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് തയ്യാറായില്ല. ജനം തള്ളിക്കള‌ഞ്ഞപ്പോൾ കോടതിയെ സമീപിക്കുന്നുവെന്ന് വിമർശിച്ചു. ഇടപെടില്ലെന്ന് കർശന നിലപാടെടുത്തതോടെ ഹ‌ർജി പിൻവലിച്ചു. പാട്ന ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കഴിഞ്ഞ നവംബർ 20ന് ചുമതലയേറ്റിരുന്നു. പ്രശാന്ത് കിഷോറിന്റെ പാ‌ർട്ടി ബീഹാറിലെ ആകെയുള്ള 243 നിയമസഭാ സീറ്റുകളിൽ 242ലും മത്സരിച്ചിരുന്നു. എന്നാൽ ഒരിടത്തു പോലും ജയിച്ചില്ല.