ജയലളിത നൽകിയ ഭൂമി സ്റ്റാലിൻ സർക്കാർ തിരിച്ചെടുത്തു തിരികെ ചോദിച്ച് നാവികസേന
ചെന്നൈ: കടൽ വഴി ദേശവിരുദ്ധ ശക്തികൾ തമിഴ്നാട്ടിൽ പ്രവേശിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ട് 'സാഗർ പ്രഹരി പാൽ' എന്ന പ്രത്യേക നാവിക യൂണിറ്റിന് തമിഴ്നാട് സർക്കാർ 2014ൽ നൽകിയ 9.69 ഏക്കർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചെടുത്തു.
സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സേന എത്തിയപ്പോഴാണ് ഭൂമി തിരിച്ചെടുത്തതായി നാവികസേന അറിയുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് അഡയാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഗസ്റ്റ് ഹൗസിന് എതിർവശത്തുള്ള 9.69 ഏക്കർ ഭൂമി നാവികസേനയ്ക്ക് അനുവദിച്ചത്. എന്നാൽ നാവികസേനാ കേന്ദ്രത്തിന്റെ നിർമ്മാണം വൈകി. കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചത്. ഇതിനെത്തുടർന്ന്, സർക്കാർ അനുവദിച്ച സ്ഥലത്ത് ജോലികൾ നടത്താൻ നാവികസേനയുടെ പ്രത്യേക വിഭാഗം എത്തിയത്.ഭൂമിയുടെ അളന്നുതിരിക്കാനായി നൽകാൻ തമിഴ്നാട് സർക്കാരിന്റെ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടപ്പോഴാണ് ഭൂമി സർക്കാർ തിരിച്ചെടുത്തകാര്യം സേന അറിയുന്നത്. 2022ലെ ഉത്തരവിലൂടെയാണ് സർക്കാർ ഭൂമി തിരിച്ചെടുത്തത്. ഭൂമി അനുവദിച്ചപ്പോൾ നൽകിയ നിർദ്ദേശങ്ങൾ നാവികസേന പാലിച്ചില്ലന്ന പേരിലാണ് സർക്കാർ നടപടിയെന്നാണ് സൂചന.
242.7 കോടിയുടെ ഭൂമി
നാവിക സേനയ്ക്ക് അനുവദിച്ച ഭൂമിയുടെ മൂല്യം 242.70 കോടി രൂപയെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭൂമി തിരികെ നൽകണമെന്ന് നാവികസേന ഉദ്യോഗസ്ഥർ തമിഴ്നാട് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
നാവികസേന ഉദ്യോഗസ്ഥർ തുടർച്ചയായി നിരവധി തവണ റവന്യൂ സെക്രട്ടറിയെയും തമിഴ്നാട് സർക്കാരിന്റെ ചീഫ് സെക്രട്ടറിയെയും കണ്ടു. നാല് തവണ മുഖ്യമന്ത്രിയെ കണ്ടതായും പറയപ്പെടുന്നു.