കൊറിയൻ ഗെയിമുകൾ വില്ലനായോ ? ഫോണുകൾ കണ്ടെത്താൻ ശ്രമം ഊർജ്ജിതം

Saturday 07 February 2026 1:40 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൊറിയൻ സ്നേഹം കാരണം മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തെന്ന സംഭവത്തിൽ അവ‌ർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കി. കുട്ടികളുടെ മൊബൈൽ ഫോണുകൾ പിതാവ് പിടിച്ചെടുത്ത് വിറ്റിരുന്നു. ഇതിലടക്കം പ്രകോപിതരായാണ് നിഷിക(16), പ്രാചി(14),പാഖി(12) എന്നിവർ ഫ്ളാറ്റ് സമുച്ചയത്തിന്റെ 9ാം നിലയിൽ നിന്ന് താഴേക്കു ചാടി ആത്മഹത്യ ചെയ്‌തത്. ബുധനാഴ്ച പുലർച്ചെ 02.15ഓടെയായിരുന്നു സംഭവം. ടാസ്‌കുകൾ നൽകുന്ന കൊറിയൻ ലൗ ഗെയിം തുടങ്ങിയവ പെൺകുട്ടികൾ ഉപയോഗിച്ചിരുന്നുവോയെന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിതാവ് ചേതൻ കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൂന്നുമാസം മുൻപാണ് നിഷികയ്‌ക്ക് ഫോൺ വാങ്ങിനൽകിയത്. പാഖിയ്‌ക്ക് 15 ദിവസം മുൻപും. കൊറിയൻ അഭിനിവേശം കണ്ട് ഫോണുകൾ പിടിച്ചുവാങ്ങി വിറ്രെന്നാണ് പിതാവിന്റെ മൊഴി.

അതേസമയം,​ കേരളത്തിൽ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊറിയൻ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ വന്നതും പൊലീസ് പരിശോധിക്കുന്നു.

പാർലമെന്റിലും

ഗാസിയാബാദ് സംഭവം കോൺഗ്രസ് എം.പി രാജീവ് ശുക്ല രാജ്യസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. സമഗ്രമായ സോഷ്യൽ മീഡിയ നയം കേന്ദ്രസർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.