41.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കൽ താഴം പട്ടാളമുക്കിൽ നിന്ന് വില്പനക്കായി ഒറീസയിൽ നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ജംഷീർ (32) നെ ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ലഹരി മാഫിയാ സംഘങ്ങളിൽ പ്രധാനിയാണ് ഇയാൾ. സുഹൃത്തും ഷൊർണ്ണൂർ സ്വദേശിയുമായ ഫിറോസിന്റെ കാറുമായി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഒറീസയിലെത്തിയ പ്രതി അവിടെ നിന്ന് രണ്ട് കിലോഗ്രാമിന്റെ വീതം 20 കഞ്ചാവ് പാക്കറ്റുകളുമായി കാറിൽ വരുന്നതിനിടെയാണ് പിടിയിലാകുന്നത്. ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഏജന്റുമാർക്ക് നൽകുകയാണ് ചെയ്തിരുന്നത്. യാത്രയ്ക്കിടെ ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയും വിവിധ സ്ഥലങ്ങളിൽ വെച്ച് കഞ്ചാവ് വിതരണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. പ്രതി ഇതിന് മുൻപും നാലു കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലാകുകയും ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ചേവായൂർ പൊലീസിന്റെ പിടിയിലാകുന്നത്.