പത്തുമുതൽ 12 ദിവസത്തിനകം ലക്ഷണങ്ങൾ പുറത്തുവരും; വേനൽകാലത്ത് ഈ രോഗം വ്യാപിക്കാൻ സാദ്ധ്യതകളേറെ

Saturday 07 February 2026 1:50 PM IST

കിളിമാനൂർ: വേനൽ കനത്തതോടെ മലയോര മേഖലയിൽ ചിക്കൻപോക്‌സ് പടരുന്നു. പരീക്ഷാക്കാലം അടുക്കാറായതോടെ രോഗവ്യാപനത്തിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. രോഗിയിൽനിന്ന് ലക്ഷണങ്ങൾ പുറത്തുവരാൻ 10 മുതൽ 21 ദിവസം വരെ എടുക്കുമെന്നത് രോഗനിയന്ത്രണത്തിനും വെല്ലുവിളിയാകുന്നുണ്ട്. രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ പറഞ്ഞു. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.

രോഗം പകർന്നാൽ രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. ധാരാളം വെള്ളവും പഴങ്ങളും കഴിക്കണം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം. കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം. മുതിർന്നവർ ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെള്ളത്തിൽ കുളിക്കാം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നിറുത്തരുത്.

പ്രധാന ലക്ഷണങ്ങൾ

പനി,ക്ഷീണം,ശരീരവേദന,തലവേദന,വിശപ്പില്ലായ്മ,ശരീരത്തിൽ കുമിളകൾ

 ജാഗ്രതവേണം

മുഖം,ഉദരഭാഗം,നെഞ്ച്,കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളുണ്ടാവുകയും തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ രൂപപ്പെടുകയും ചെയ്യും. നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഇവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യും.

ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ,ഗർഭിണികൾ,മുതിർന്ന പൗരന്മാർ,ദീർഘകാലമായി ശ്വാസംമുട്ട്,ത്വക്ക് രോഗങ്ങൾ ഉള്ളവർ,പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളത്.