അമ്പലപ്പുഴ പള്ളിപ്പാനയ്ക്ക് ഇന്ന് തുടക്കം. ഐതിഹ്യ, വിശ്വാസങ്ങളുടെ പെരുമയിൽ പള്ളിപ്പാന
#ഓരോ പന്ത്രണ്ടു വർഷത്തിനുമിടയിൽ ദേശാധിദേവതയായ ആരാധനാ മൂർത്തിക്കുണ്ടാകാവുന്ന ദോഷങ്ങളും അമംഗളങ്ങളും ആലസ്യവും അകറ്റനാണ് പള്ളിപ്പാന നടത്തുന്നത്.
ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പള്ളിപ്പാനയ്ക്കൊരുങ്ങി പുണ്യഭൂമിയായ അമ്പലപ്പുഴ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടുകൊല്ലം കൂടുമ്പോൾ നടക്കാറുള്ള വിശേഷാൽ ചടങ്ങാണ് പള്ളിപ്പാന. ഇന്നു മുതൽ 22 വരെയാണ് ഇത്തവണത്തെ പള്ളിപ്പാന. പാന എന്നാൽ പാട്ടെന്ന് അർത്ഥം. ഭഗവാന്റെ തിരുനടയിൽ (പള്ളി) അല്ലെങ്കിൽ ക്ഷേത്ര സന്നിധിയിൽ പാടുന്ന പാട്ടാണ് പള്ളിപ്പാന. നാടിന്റെയും നാട്ടാരുടെയും ഐശ്വര്യത്തെ മുൻനിറുത്തി, നാടുവാഴിയായിരുന്ന ചെമ്പകശ്ശേരി തമ്പുരാൻ തുടങ്ങിവച്ചതാണ് പള്ളിപ്പാനയെന്നാണ് ഐതിഹ്യം. ഓരോ പന്ത്രണ്ടു വർഷത്തിനുമിടയിൽ ദേശാധിദേവതയായ ആരാധനാ മൂർത്തിക്കുണ്ടാകാവുന്ന ദോഷങ്ങളും അമംഗളങ്ങളും ആലസ്യവും അകറ്റനാണ് പള്ളിപ്പാന നടത്തുന്നത്. ക്ഷേത്രഭൂമിയിൽ ആഭിചാരം ചെയ്തിട്ടുണ്ടെങ്കിൽ പള്ളിപ്പാനയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. വേലന്മാർ പാനപ്പാട്ടുപാടി ദേവനെ ഉണർത്തി ചൈതന്യ മൂർത്തിയാക്കുന്നു. അതിപുരാതനമായ അനുഷ്ഠാന കലയാണ് പള്ളിപ്പാന. എല്ലാ വർഷവും മകരം ഒന്നുമുതൽ പന്ത്രണ്ടുവരെ ദിവസങ്ങളിൽ നടന്നുവരുന്ന പന്ത്രണ്ടു കളഭവും, അങ്ങനെ 12 പന്ത്രണ്ടുകളഭം കൂടുമ്പോഴുള്ള പള്ളിപ്പാനയും, 12 പള്ളിപ്പാന കൂടുമ്പോൾ (അതായത് 144 കൊല്ലം കൂടുമ്പോൾ) വിജയബലിയും- ഇതാണ് ചടങ്ങുകളുടെ ക്രമം. 2014-ൽ ആണ്് അവസാനം പള്ളിപ്പാന നടന്നത്. പാന രണ്ടുതരത്തിലുണ്ട്- കളിപ്പാനയും പള്ളിപ്പാനയും. പകൽമാത്രം നടത്തുന്ന പാന കളിപ്പാനയും, രാവും പകലും നടത്തുന്നത് പള്ളിപ്പാനയുമാണ്. നാമദോഷം തീർക്കൽ, കണ്ണ് ദോഷംതീർക്കൽ, ശത്രുവൊഴിക്കൽ, ആധിവ്യാധികൾ തീർക്കൽ എന്നിവയാണ് വേലന്മാരുടെ പ്രധാന കർമ്മങ്ങൾ. അനുഷ്ഠാന ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാർ സ്ത്രീപുരുഷ ഭേദമെന്യേ പങ്കെടുക്കുന്നു. ദക്ഷിണ കേരളത്തിലും മദ്ധ്യ കേരളത്തിലും കാണുന്ന വേല സമുദായക്കാർ പരമശിവന്റെ താവഴിക്കാരാണെന്നാണ് വിശ്വാസം. ആദ്യമായി പള്ളിപ്പാന നടന്നത് എന്നാണെന്ന് അറിവില്ലെങ്കിലും കൊല്ലവർഷം 994-ലെ ദേവസ്വം പതിവ് പുസ്തകത്തിൽ പന്ത്രണ്ട് കളഭത്തെക്കുറിച്ചും പള്ളിപ്പാനയെക്കുറിച്ചും വിജയബലിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അമ്പലപ്പുഴയിൽ പള്ളിപ്പാന നടത്തുന്നതിന് പ്രത്യേക യജ്ഞവേദി ഒരുക്കാറുണ്ട്. ക്ഷേത്രത്തിനു മുൻവശത്തെ കുളത്തിന് തെക്കുകിഴക്ക്, ക്ഷേത്രമതിലിനുള്ളിൽ കർമ്മികളായ വേലന്മാർക്ക് താമസിക്കാൻ കുടിലുകൾ കെട്ടിയുയർത്തുന്നു. മുൻവശത്ത് ആറ് കുടിലുകളും അവയ്ക്കു പുറകിൽ പ്രത്യേകം പ്രത്യേകം വേറെ കുടിലുകളും കെട്ടും. ഏറ്റവും മുൻവശത്തുള്ള കുടിലുകളിൽ പാന നടത്താൻ അവകാശികളായ ആറു കുടുംബക്കാരായ ചെമ്പകശ്ശേരി, കോയിക്കരി, കുന്നങ്കരി, ഏറമുണ്ട, നെട്ടാശ്ശേരി, അമ്പലപ്പുഴ എന്നീ കൂത്താടികളാണ്. എങ്കിലും കാലക്രമേണ കുടുംബങ്ങളുടെ സാന്നിദ്ധ്യം കുറഞ്ഞു. അമ്പലപ്പുഴ കൂത്താടികൾ മാത്രമാണ് ഇത്തവണ ചടങ്ങുകളിൽ പങ്കെടുക്കുക. അവരുടെ കുടിലുകളുടെ പിറകിൽ മണ്ണാൻ, ഗണകൻ എന്നിവർക്കുള്ള കുടിലുകളാണ്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പല ചടങ്ങുകൾക്കും പ്രമുഖ സ്ഥാനമുള്ള അമ്പനാട്ടു പണിക്കനും പ്രത്യേകം ഒരു കുടിൽ നിർമ്മിച്ചിരിക്കും. ഈ കുടിലുകൾ യജ്ഞ വേദിക്കഭിമുഖമായാണ് കെട്ടുക. ഓത്തും മുറോത്തുമാണ് പള്ളിപ്പാനയിലെ മുഖ്യകർമ്മങ്ങൾ. ഓത്ത് വേലന്മാരും, മുറോത്ത് വേലത്തികളുമാണ് നടത്തുന്നത്. ഓത്ത് പകൽ സമയത്തും മുറോത്ത് രാത്രിയിലുമായിരിക്കും. ശിവസ്തുതികളാണ് ഓത്ത് സമയത്ത് പാടുക. ഈ കർമ്മങ്ങളിൽ പങ്കെടുക്കുന്ന വേലന്മാർ രണ്ടു വിഭാഗത്തിൽപ്പെടും- കൂത്താടികളും പുറനാടികളും. കൂത്താടികൾ മാത്രമേ വിധി പ്രകാരമുള്ള ഓത്തു നടത്തുകയുള്ളൂ. പുറനാടികൾക്ക് പള്ളിപ്പാന ക്രിയകളിൽ വിദൂഷകന്റെ സ്ഥാനമാണുള്ളത്. പുറനാടികൾക്ക് എന്തും പറയാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. പള്ളിപ്പാനയുടെ നാളുകളിൽ സ്ഥലത്തെ പ്രധാന ദിവ്യന്മാരെപ്പോലെ, എന്നാൽ നാടോടികളെപ്പോലെ അവർ നടക്കുന്നു. പുറനാടി യഥാർത്ഥത്തിൽ കൂത്താടികൾ ചെയ്യുന്ന ക്രിയകളിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ചെയ്യുന്നത്. ഇലഞ്ഞിത്തൂപ്പും പാളത്തൊപ്പിയും കുരുത്തോല ഞൊറികളുമണിഞ്ഞ് ചായം തേച്ച് വിഡ്ഢിവേഷം കെട്ടി നടക്കുന്ന പുറനാടിയാണ് യജ്ഞവേദി സജീവമാക്കുന്നത്. അമ്പലപ്പുഴ കൂത്താടി വേലമ്പറമ്പിൽ ഹരിദാസിന്റെയും മാന്നാർ കുട്ടൻപേരൂർ വേലൻപറമ്പിൽ ഉണ്ണികൃഷ്ണന്റെയും കർമ്മികത്വത്തിൽ ആണ് ഇത്തവണ ചടങ്ങുകൾ നടക്കുക. പള്ളിപ്പന്തലിൽ എഴുന്നള്ളിച്ചു വയ്ക്കുന്ന കോയ്മ വടിയെ മുൻനിറുത്തിയാണ് പള്ളിപ്പാന ക്രിയകൾ. സ്വർണ്ണം കെട്ടിയ ചൂരൽവടിയായ കോയ്മ വടിയിൽ കാപ്പുകെട്ടി ചടങ്ങുകൾ ആരംഭിക്കുന്നു. 'ചകി ചഞ്ചകി ചഞ്ചകി ച" എന്ന് ത്രിപുട താളത്തിൽ കൂത്താടികൾ പറകൊട്ടി പാടുന്നു. പാട്ടിന് പിന്നണിയായി ഉപയോഗിക്കുന്നത് ശൈവ വാദ്യങ്ങളാണ്. കയ്യിൽ കൃഷ്ണമൃഗത്തിന്റെ കൊമ്പും ഇലഞ്ഞിത്തൂപ്പുംകൊണ്ട് അവർ ഭഗവാന്റെ നാമദോഷം മാറാൻ ഉഴിച്ചിൽ നടത്തുന്നു. ഓത്ത്, മുറോത്ത്, ഭരതം തുള്ളൽ, അടവി എടുപ്പ്, കിടുക് ബലി, കാളിയും ദാരികനും വരവ്, കാലൻ പുറപ്പാട്, പാന പിടിത്തവും പാനയടിയും, വലിയ അടവി, അന്തിപ്പേ, കാവൽ ഏറൽ, തട്ടുബലി, ദിക്കുബലി, മധു എഴുന്നള്ളിപ്പ്, ഇടുപണം ഇടൽ തുടങ്ങിയ ചടങ്ങുകളാൽ സമ്പുഷ്ടമാണ് പള്ളിപ്പാന. തിരുവിതാംകൂർ ദേവസ്വവും പള്ളിപ്പാന സ്വാഗതസംഘവും ക്ഷേത്രം ഉപദേശകസമിതിയും സംയുക്തമായാണ് പള്ളിപ്പാനയുടെ നടത്തിപ്പ്. കോയിമ്മസ്ഥാനി ശ്രീകുമാർ വലിയ മഠത്തിലാണ് ഇത്തവണ ചടങ്ങുകളുടെ അധികാരി. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയും മേൽശാന്തിയദുകൃഷ്ണൻ നമ്പൂതിരിയും കോയിമ്മസ്ഥാനിയും ചടങ്ങുകൾക്ക് നേതൃത്വം നൽകും.
വേലനായി
പരമശിവൻ
പണ്ട് ബഹുകാര്യകർത്തൃത്വം കൊണ്ട് ക്ഷീണിതനായി ആലസ്യത്തിൽ ആണ്ടുപോയ മഹാവിഷ്ണുവിനെ ആലസ്യത്തിൽ നിന്നുണർത്തുവാൻ ജ്യോതിശ്ശാസ്ത്രത്തിന്റെ ഈശൻ കൂടിയായ സുബ്രഹ്മണ്യൻ 'പള്ളിപ്പാന' വിധിച്ചു. പാന നടത്തുവാൻ വേലന്മാരെ അന്വേഷിച്ച് ലോകം മുഴുവൻ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ആ സന്ദർഭത്തിൽ പരമശിവൻ വേലനായും ശ്രീപാർവതി വേലത്തിയായും അവതരിച്ച് പള്ളിപ്പാന നടത്തി മഹാവിഷ്ണുവിനെ ഉണർത്തി കർമ്മനിരതനാക്കി. ഈ ഐതിഹ്യത്തെ മുൻനിറുത്തിയാണ് ശിവസ്തുതിയോടെ പാനപ്പാട്ടുകൾ ആരംഭിക്കുന്നത്.