കല്ലാർകുട്ടിയിൽ ഉപവാസ സമരം

Sunday 08 February 2026 12:53 AM IST

അടിമാലി: കല്ലാർകുട്ടി പട്ടയവിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദി.കല്ലാർകുട്ടി പത്ത് ചെയിൻ മേഖലയിൽ താമസിക്കുന്ന കർഷകർക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പട്ടയ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ കല്ലാർകുട്ടിയിൽ ഉപവാസ സമരം സംഘടിപ്പിച്ചു.വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകളിലായി താമസിക്കുന്ന കല്ലാർകുട്ടി അണക്കെട്ടിന്റെ കരയിലുള്ള നൂറുകണക്കിന് കർഷകരാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതും കാത്ത് കഴിയുന്നത്.കല്ലാർകുട്ടി പട്ടയ വിഷയത്തിൽ കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണ വേദിയെന്ന സമര സംഘടന രൂപീകരിച്ച് സമരം തുടങ്ങിയിട്ട് പത്ത് വർഷം കഴിഞ്ഞു.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താരംഭിച്ച സമരം ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തും തുടർന്നു.പ്രദേശത്തെ ഭൂമി അളന്ന് തിട്ടപ്പെട്ടുത്തിയത് മാത്രമാണ് ഈ വിഷയത്തിൽ ഇതുവരെയുള്ള പരോഗതിയെന്നും പട്ടയമെന്ന തങ്ങളുടെ സ്വപ്നം ഇപ്പോഴും അകന്ന് നിൽക്കുന്നുവെന്നും കുടുംബങ്ങൾ പറയുന്നു.വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണ വേദി കല്ലാർകുട്ടിയിൽ ഉപവാസ സമരം സംഘടിപ്പിച്ചത്.ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.സംഘടനാ മുഖ്യരക്ഷാധികാരി ഫാ. ജോസഫ് കുറ്റിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ്, പി വി അഗസ്റ്റിൻ, ജയിൻസ് യോഹന്നാൻ, കെ ആർ വിനോദ്, സെബാസ്റ്റ്യയൻ കത്തിപ്പാറ, സാജു, പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഇരട്ടയാർ ഡാമിന്റെ പത്ത് ചെയിനിൽ പൂർണ്ണമായി പട്ടയം നൽകാമെങ്കിൽ കേവലം ഡൈവേർഷൻ ഡാമായ കല്ലാർകുട്ടിയുടെ പത്ത് ചെയിൻ മേഖലയിൽ എന്തു കൊണ്ട് പട്ടയം നൽകുന്നതിൽ തടസ്സവാദം ഉന്നയിക്കപ്പെടുന്നുവെന്ന ചോദ്യം കർഷകർ മമ്പോട്ട് വയ്ക്കുന്നു.പട്ടയ വിഷയത്തിൽ പ്രദേശത്തെ കർഷകരോട് വഞ്ചനാപരമായ സമീപനമാണ് ഉദ്യോഗസ്ഥ, സർക്കാർ തലങ്ങളിൽ നിന്നുണ്ടാകുന്നതെന്നും കർഷകർ ആരോപിക്കുന്നു