സീറോ ഡ്യൂട്ടിയിൽ ഇന്ത്യ കീശനിറയ്‌ക്കും: കേരളത്തിനും വൻനേട്ടം
ന്യൂഡൽഹി: പ്രതിവർഷം 50,000 കോടി ഡോളർ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്ന ഇന്ത്യ - യു.എസ് കരാറിന് ചട്ടക്കൂടായി. ഇരുരാജ്യങ്ങളും സംയുക്ത പ്രസ്‌താവന പുറത്തിറക്കി. ഇടക്കാലകരാർ വൈകാതെ ഒപ്പിടും. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, കശുവണ്ടി തുടങ്ങി കേരളത്തിൽ നിന്നുള്ള സുപ്രധാന കയറ്റുമതി ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ പൂർണമായും ഒഴിവാക്കി. അതായത് സീറോ ഡ്യൂട്ടി.
സമുദ്രോത്പന്നങ്ങൾക്കുള്ള തീരുവ 18 ശതമാനമായി കുറയുന്നത് മത്സ്യമേഖലയ്‌ക്ക് ഊർജ്ജമാകും. റബ്ബർ കയറ്റുമതിക്കടക്കം പ്രയോജനപ്പെടും. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സീറോ ഡ്യൂട്ടിയിൽ ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും വ്യാവസായിക ഉത്പന്നങ്ങളാണ്.
അമേരിക്കയുടെ പകരച്ചുങ്കം 50%ൽ നിന്ന് 18%ലേക്ക് താഴ്ന്നത് രാജ്യത്തിന്റെ കയറ്റുമതി മേഖലയ്‌ക്ക് വൻ പ്രോത്സാഹനമാണ്. ഇതേ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾക്ക് പതിനെട്ട് ശതമാനത്തിൽ കൂടുതൽ നികുതി ട്രംപ് ചുമത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. അതിനാൽ ഇന്ത്യയിൽ നിന്ന് വാങ്ങാൻ അമേരിക്കയിലെ വ്യാപാരി സമൂഹം കൂടുതൽ താത്പര്യം കാട്ടും. 1300 കോടി ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ, സ്‌മാർട്ട് ഫോൺ കയറ്റുമതിക്കും കരാർ ഉത്തേജനമാകും.
വെള്ളിയാഴ്ച രാത്രിയാണ് സംയുക്ത പ്രസ്‌താവന അന്തിമമാക്കിയതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. 2025 ഫെബ്രുവരി 13ന് മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തുടക്കമിട്ട ചർച്ചയാണ് യാഥാർത്ഥ്യമാകുന്നത്.
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ധാരണയുണ്ടായോ എന്നത് സംബന്ധിച്ച് സംയുക്ത പ്രസ്‌താവനയിൽ പരാമർശമില്ല.
കർഷക താത്പര്യം സംരക്ഷിക്കും
കർഷകരുടെ താത്പര്യം പൂർണമായും സംരക്ഷിച്ചു കൊണ്ടുള്ളതാണ് കരാറെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ചോളം,അരി,ഗോതമ്പ്,തിന,റാഗി,വാഴപ്പഴം,സിട്രസ് പഴങ്ങൾ,കാബൂളി കടല,പഞ്ചസാര,സോയാബീൻ,ധാന്യങ്ങൾ, മാംസം,പൗൾട്രി,പാൽ ഉത്പന്നങ്ങൾ,എഥനോൾ,പുകയില എന്നിവയുൾപ്പെടെ രാജ്യത്ത് അധികം ഉത്പാദിപ്പിക്കുന്ന അവശ്യവസ്‌തുക്കളെ പൂർണമായും സംരക്ഷിക്കും. താരിഫ് ഇളവ് നൽകില്ല.ഉരുളകിഴങ്ങ്, ഫ്രോസൺ വെജിറ്റബിൾ, ബീൻസ്,പയർവർഗങ്ങൾ എന്നിവയ്ക്കും താരിഫ് ഇളവ് നൽകില്ല.
'മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് ഈ കരാർ കരുത്താകും".
- പ്രധാനമന്ത്രി നരേന്ദ്രമോദി
'സീറോ' യു.എസ് തീരുവ
1.തേയില,കാപ്പി,സുഗന്ധവ്യഞ്ജനം
2.വെളിച്ചെണ്ണ,വെജിറ്റബിൾ വാക്‌സ്, പാക്ക്
3.കശുവണ്ടി,ബ്രസീൽ നട്ട്, അവൊക്കഡോ, പേരയ്‌ക്ക, മാമ്പഴം
4. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, സ്‌മാർട്ട് ഫോൺ
5. രത്നങ്ങൾ, വജ്രങ്ങൾ
6. വിമാന ഭാഗങ്ങൾ
7. കിവി, പപ്പായ, പൈനാപ്പിൾ, മഷ്റൂം
8. വെജിറ്റബിൾ റൂട്ട്സ്,ബാർലി,ബേക്കറി ഉത്പന്നങ്ങൾ,കൊക്കൊ ഉത്പന്നങ്ങൾ, എള്ള്, പോപ്പി
9.ചെസ്റ്റ് നട്ട്,നിരവധി ഇനത്തിലുള്ള പഴവർഗങ്ങൾ,പച്ചക്കറി
10. ക്യാൻസർ ചികിത്സയ്‌ക്ക് അടക്കം ഉപയോഗിക്കുന്ന ജനറിക് മരുന്നുകൾ
18 ശതമാനം തീരുവ
1. ടെക്‌സ്റ്റയിൽസ്, തുകൽ, പാദരക്ഷകൾ
2. പ്ലാസ്റ്റിക്, റബ്ബർ, ജൈവ രാസവസ്തുക്കൾ
3. ഗൃഹാലങ്കാര വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, ചില യന്ത്രസാമഗ്രികൾ
റഷ്യൻ എണ്ണ ഇറക്കുമതി തുടരും: ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന സൂചനയുമായി വിദേശകാര്യ മന്ത്രാലയം. ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ - യു.എസ് പൊതു പ്രസ്‌താവന വന്നു മണിക്കൂറുകൾക്കകമാണ് നിലപാട് വ്യക്തമാക്കിയത്. റഷ്യൻ എണ്ണ ഇറക്കുമതി തടയാൻ അധിക താരിഫടക്കമുള്ള സമ്മർദ്ദങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് യു.എസിനുള്ള കൃത്യമായ സന്ദേശമാണ് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചത്. 140 കോടി ഇന്ത്യക്കാർക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ മുൻഗണനയാണ്. വിപണി സാഹചര്യങ്ങൾ, അന്താരാഷ്ട്ര ചലനം എന്നിവയ്ക്കനുസരിച്ച് ഊർജ്ജ സ്രോതസുകളുടെ വൈവിദ്ധ്യവത്കരണം നടപ്പാക്കുന്നത് തന്ത്രങ്ങളുടെ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.