അവയവമാറ്റ ആശുപത്രി മാതൃകാ ഇടപെടൽ : മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ) സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സർക്കാർ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകൾ. സ്വകാര്യ മേഖലയിൽ വൻതുകയാണ് ഇതിന് ചെലവാകുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. ഇതിന് പരിഹാരം കാണുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ അവയവമാറ്റ ആശുപത്രി വരുന്നതോടെ കുറഞ്ഞ ചെലവിൽ പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനാകും. ആശുപത്രി സമയബന്ധിതമായി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണം.
ചികിത്സകൾക്കായി പല സ്വകാര്യ ആശുപത്രികളും ഭീമമായ തുകയാണ് ഈടാക്കുന്നത്. ഒരേ ശസ്ത്രക്രിയകൾക്കു തന്നെ ആശുപത്രികൾ മാറിയാൽ ചെലവിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എം.പി, മേയർ ഒ.സദാശിവൻ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.കെ.രമ, ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ.ബിജു പൊറ്റക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.