വിദേശരാജ്യത്തെ അനുഭവം പറഞ്ഞ് ബച്ചൻ, മൂന്നാംലോക രാജ്യത്തെ മൂന്നാംകിട നടൻ എന്ന് വിളിച്ചു
മുംബയ്: വിദേശ രാജ്യത്തുവച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് വൈകാരികമായി കുറിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ.
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലാണ് അനുഭവം പങ്കുവച്ചത്.
'ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി ക്ഷണം ലഭിച്ചതനുസരിച്ച് ഒരു രാജ്യത്തേക്ക് പോയി. വിമാനത്തിൽ കണ്ട പത്രത്തിൽ എന്റെ ഒരു സിനിമയിലെ ചിത്രമുണ്ടായിരുന്നു. ഭാഷ മനസിലായില്ല. എന്താണ് എഴുതിയതെന്ന് എയർ ഹോസ്റ്റസിനോട് ചോദിച്ചു. അതൊരു ഇന്ത്യൻ സിനിമയുടെ പോസ്റ്ററാണെന്നും അതിലെ നടൻ രാജ്യത്ത് വരുന്നുണ്ടെന്നാണ് വാർത്തയെന്നും അവർ പറഞ്ഞു. വിമാനം ഇറങ്ങിയപ്പോൾ ആളുകൾ തടിച്ചുകൂടി. സാഹചര്യം വഷളായതോടെ പൊലീസെത്തി കാറിൽ കയറ്റി. എനിക്കൊപ്പം ഹോട്ടലിലേക്ക് വന്നു. ജീവിതത്തിൽ ആദ്യമായി എന്റെ ഇമിഗ്രേഷൻ പ്രക്രിയ ഒരു ഹോട്ടലിൽ വച്ച് നടന്നു. പിന്നീട് പുറത്തിറങ്ങുമ്പോഴെല്ലം വലിയ ജനക്കൂട്ടം എനിക്ക് ചുറ്റും കൂടി. എന്നാൽ ഇതൊന്നും ആ രാജ്യത്തെ ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകന് അംഗീകരിക്കാനായില്ല. പിറ്റേന്ന് അദ്ദേഹത്തിന്റെ പത്രത്തിൽ ഇങ്ങനെ വന്നു, 'മൂന്നാംലോക രാജ്യത്തുനിന്നുള്ള മൂന്നാംകിട നടന് ഇത്രയധികം പരിഗണന നൽകുന്നത് എന്തിനാണ്?' 'മൂന്നാംകിട നടനെന്നതിൽ അൽപ്പം ശരിയുണ്ട്. എന്നാൽ ഇന്ത്യയെ മൂന്നാംലോക രാജ്യം എന്ന് വിളിച്ചത് വേദനിപ്പിച്ചു. വീണ്ടും പറയട്ടെ,അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യ ലോകചാമ്പ്യന്മാരായിരിക്കുന്നു. ശത്രുവിനെ നമ്മൾ കീഴടക്കി. കാഴ്ചപരിമിതിയുള്ളവരുടെ ലോകകപ്പ്, വനിതാ ലോകകപ്പ്, പുരുഷ ലോകകപ്പ്... എല്ലാത്തിലും നമ്മളാണ് നമ്പർ വൺ'. ബച്ചൻ കുറിച്ചു.