അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
മുംബയ്: അറബിക്കടലിൽ അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. മുംബയ് തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സംഭവം. വെള്ളിയാഴ്ച വ്യോമ,നാവിക സേനകളുടെ ഏകോപനത്തിലൂടെ അതിസാഹസികമായ ഓപ്പറേഷനാണ് നടന്നതെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ചു. മൂന്ന് വിദേശ കപ്പലുകളെ വളഞ്ഞു. ഇലക്ട്രോണിക് ഡാറ്റകളുടെ പരിശോധനയിലൂടെയും കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയുമാണ് സംഘത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ച് വ്യക്തമായത്. യുദ്ധം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണയും മറ്റ് ഉത്പന്നങ്ങളും ശേഖരിച്ച് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വച്ച് മറ്റ് കപ്പലുകളിലേക്ക് മാറ്റി ലാഭം കൊയ്യുന്നതാണ് രീതി.
വ്യാഴാഴ്ചയാണ് സംശയാസ്പദമായ രീതിയിൽ മൂന്ന് കപ്പലുകൾ കണ്ടത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകേണ്ട വലിയ തുകയുടെ കസ്റ്റംസ് നികുതി വെട്ടിക്കാനാണ് ഇത്തരം ഇടപാടുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏജന്റുമാരുടെ വലിയ ശൃംഖല ഇതിനുപിന്നിലുണ്ട്. കസ്റ്റഡിയിലെടുത്ത കപ്പലുകൾ കൂടുതൽ അന്വേഷണത്തിനായി മുംബയിലെത്തിക്കും.