20 രൂപ കൈക്കൂലി വാങ്ങി ജയിലിലായി, 30 വര്‍ഷം കേസ് നീണ്ടു; കുറ്റക്കാരനല്ലെന്ന് കണ്ടെത്തി തൊട്ടടുത്ത ദിവസം സംഭവിച്ചത്

Sunday 08 February 2026 12:01 AM IST

അഹമ്മദാബാദ്: 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പൊലീസുകാരന്‍ നിയമപോരാട്ടം നടത്തിയത് 30 വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ആ മനുഷ്യന്റെ ആയുസ്സിലെ അവസാന ദിവസം വന്നെത്തിയിരുന്നു. ഗുജറാത്തിലെ ബാബു ഭായ് പ്രജാപതി എന്ന പൊലീസുകാരനാണ് ജിവിതത്തിന്റെ നല്ലൊരു ഭാഗവും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത്.

1996ല്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം. 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു 1997ല്‍ കേസ് ഫയല്‍ ചെയ്തത്. 2002ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2003,2004 കാലയളവില്‍ സാക്ഷി വിസ്താരത്തിനു ശേഷം സെഷന്‍സ് കോടതി പ്രജാപതിക്ക് നാലു വര്‍ഷം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും വിധിച്ചു.

പ്രജാപതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അദ്ദേഹം സമര്‍പ്പിച്ച അപ്പീല്‍ 22 വര്‍ഷം വിധി കല്‍പ്പിക്കാതെ കോടതിയില്‍ കെട്ടിക്കിടന്നു. ഒടുവില്‍ ഫെബ്രുവരി 4ന് സാക്ഷികളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. ഇതിന് പിന്നാലെ വീട്ടിലേക്ക് പോയ പ്രജാപതി തൊട്ടടുത്ത ദിവസം ഹൃദയാഘാദം വന്ന് മരിക്കുകയായിരുന്നു.

താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ പ്രജാപതി വളരെ സന്തുഷ്ടനായിരുന്നുവെന്ന് അഭിഭാഷകന്‍ പറയുന്നു. ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നതിന് പകരമായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കണമെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നുവെങ്കിലും അതിന് കാത്ത് നില്‍ക്കാതെ അയാള്‍ ഈ ലോകത്തോട് വിടപറയുകയായിരുന്നു.