ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യ, ഫോൺ പിടിച്ചുവാങ്ങി വിറ്റത് പ്രകോപനം

Sunday 08 February 2026 12:06 AM IST

കുടുംബത്തിലെ പ്രശ്‌നങ്ങളും കാരണമായി

ന്യൂഡൽഹി: കുടുംബത്തിലെ പ്രശ്‌നങ്ങളും മൊബൈൽ ഫോണുകൾ പിടിച്ചു വാങ്ങി വിറ്റതുമാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യയ്‌ക്കു പ്രകോപനമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊറിയൻ കണ്ടന്റുകളോടുള്ള അഭിനിവേശം കണ്ടാണ് പിതാവ് ചേതൻ കുമാർ ഫോണുകൾ പിടിച്ചെടുത്തത്. അതുകാരണം ഓൺലൈൻ ഗെയിം കളിക്കാനോ, കൊറിയൻ ആപ്പുകൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനോ പെൺകുട്ടികൾക്ക് കഴി‌ഞ്ഞില്ല. ഇതു കടുത്ത മാനസികസംഘർഷത്തിന് കാരണമായി. സംഭവത്തിനു മുൻപ് മാതാവിന്റെ ഫോൺ സഹോദരിമാർ എടുത്തിരുന്നു. പക്ഷെ കൊറിയൻ ആപ്പുകളിലേക്ക് കയറാൻ സാധിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. പിതാവ് വിറ്റ മൊബൈൽ ഫോണുകൾ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കി. ടാസ്‌കുകൾ നൽകുന്ന കൊറിയൻ ലൗ ഗെയിം തുടങ്ങിയവ പെൺകുട്ടികൾ ഉപയോഗിച്ചിരുന്നുവോ തുടങ്ങിയവ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ചേതൻ കുമാറിന് മൂന്നു ഭാര്യമാരുണ്ട്. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിനു മുകളിൽ നിന്ന് താഴേക്കു ചാടി മരിച്ചതും പൊലീസ് അന്വേഷിക്കുന്നു. ബുധനാഴ്ച പുലർച്ചെ 02.15ഓടെയാണ് നിഷിക(16), പ്രാചി(14),പാഖി(12) എന്നിവർ ഫ്ളാറ്റ് സമുച്ചയത്തിന്റെ 9ാം നിലയിൽ നിന്ന് താഴേക്കു ചാടി ആത്മഹത്യ ചെയ്‌തത്.