മുംബയ് കോർപ്പറേഷൻ മേയറാകാൻ ഋതു താവ്ഡെ
മുംബയ്: രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപ്പറേഷൻ എന്നറിയപ്പെടുന്ന മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) മേയർ സ്ഥാനത്തേക്ക് ഋതു താവ്‌ഡെയെ ബി.ജെ.പി നാമനിർദ്ദേശം ചെയ്തു. 25 വർഷമായി ശിവസേനയുടെ കൈവശമായിരുന്നു മുംബയ് കോർപ്പറേഷൻ. 11നാണ് വോട്ടെടുപ്പ്. പരിചയസമ്പന്നയായ വിശ്വസ്തയ്ക്ക് സ്ഥാനം നൽകുന്നതിനൊപ്പം മറാഠി മുഖം ഉയർത്തിക്കാട്ടാനുള്ള ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം കൂടിയാണ് ഋതുവിന്റെ നാമനിർദ്ദേശം. 2012ൽ കോൺഗ്രസ് വിട്ടാണ് ഋതു ബി.ജെ.പിയിലെത്തുന്നത്. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള സഞ്ജയ് ഘാഡിയെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. നാല് കോർപ്പറേറ്റർമാർക്ക് അവസരം നൽകുന്നതിനായി ഡെപ്യൂട്ടി മേയർ കാലാവധി വീതംവയ്ക്കാനാണ് തീരുമാനം. 227 അംഗങ്ങളുള്ള കോർപ്പറേഷനിൽ 89 സീറ്റുകൾ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 29 സീറ്റുകളാണുള്ളത്, ഇതോടെ ഭരണസഖ്യത്തിന് ആകെ 118 സീറ്റുകൾ ലഭിച്ചു. മേയർ സ്ഥാനത്തെ ചൊല്ലി ഭരണസഖ്യമായ മഹായുതിയിൽ തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും, കോർപ്പറേറ്റർമാർ മറുകണ്ടം ചാടാതിരിക്കാൻ ശിവസേന അവരെ റിസോർട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഋതു, പരിചയസമ്പന്ന
മുനിസിപ്പൽ ഭരണത്തിൽ ദീർഘകാല പരിചയമുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഋതു.
2012 ൽ 127-ാം വാർഡിൽ നിന്ന് ആദ്യമായി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം.
2017 ൽ ഘാട്‌കോപ്പറിലെ 121-ാം വാർഡിൽ വിജയം.
2025ലെ തിരഞ്ഞെടുപ്പിൽ 132-ാം വാർഡിൽ നിന്നും വിജയിച്ചു.
ബി.എം.സിയുടെ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷയായിരുന്നു
മഹാരാഷ്ട്ര സംസ്ഥാന മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റ്