കുപ്പപ്പുറം സ്‌കൂളിലെത്താൻ അപകടപാലം കടക്കണം

Sunday 08 February 2026 12:19 AM IST

കുട്ടനാട്: നാലുചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരി കുപ്പപ്പുറം ഗവ. ഹൈസ്ക്കൂളിലെ നൂറ് കണക്കിന് വിദ്യാർത്ഥികൾ നിത്യവും കയറിയിറങ്ങുന്ന കോൺക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളാകുന്നു.

കാലപ്പഴക്കം കൊണ്ട് തകർന്ന് ഏതു നിമിഷവും നിലം പതിക്കാവുന്ന

പാലത്തിലൂടെയുള്ള യാത്ര രക്ഷിതാക്കളെയും നാട്ടുകാരെയും കടുത്ത ആശങ്കയിലാക്കുന്നു.

അമ്പത് വർഷത്തിലേറെ പഴക്കമുള്ള ഈ പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റ് അടർന്ന് പോകുകയും വാർപ്പ് കമ്പികൾ ദ്രവിച്ച നിലയിലുമാണ്. പാലത്തിലൂടെ കടന്നുപോകുന്നവർ മാത്രമല്ല,​

ഇതിനുതാഴെയായി ചെറുബോട്ടുകളിലും വള്ളങ്ങളിലും യാത്രചെയ്യുന്നവരും ശ്വാസമടക്കിവേണം ഇവിടം താണ്ടാൻ.

കൈനകരി പഞ്ചായത്തിലെ ഒന്ന്,​ പതിനഞ്ച് വാർഡുകളെ ബന്ധിപ്പിക്കുന്ന ഈപാലം,​ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ പനയ്ക്കൽ ക്ഷേത്രത്തിലേയ്ക്കുള്ള എളുപ്പമാർഗ്ഗം കൂടിയാണ്. കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ കാലത്ത് നാട്ടുകാർ പല പ്രാവിശ്യം പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പോ,​ മറ്റ് അധികൃതരോ ഒരു നടപടിയും സ്വീകരിച്ചില്ല.

അധികൃതർക്ക് അറിഞ്ഞമട്ടില്ല

# വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം പോലും പാലം കാരണം വലിയ ബുദ്ധിമുട്ടാകും

# ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പല നിവേദനങ്ങൾ നല്കിയെങ്കിലും പൊതുമരാമത്ത് വകുപ്പോ, മറ്റ് അധികൃതരോ അറിഞ്ഞ ഭാവം കാട്ടിയില്ല

# പുതിയ പാലം നിർമ്മിക്കുകയോ,​ അപകട സാദ്ധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയോ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം