ലോറിയിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി
തിരൂരങ്ങാടി: മലപ്പുറം ചെമ്മാട് ലോറിയിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. സവാള കയറ്റിവന്ന ലോറിയിൽ കാർഡ്ബോർഡ് ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കൾ. അത്യുഗ്രശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ വയറുകൾ എന്നിവയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി. പ്രദീപ് കുമാറും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ലോറിയിൽ 130 ചാക്ക് സവാള ഉണ്ടായിരുന്നു. അതിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തുക്കൾ. 300 ഷോക് ട്യൂബ് വയറുകളടങ്ങിയ 35 പെട്ടികളും 300 എക്സ്‌പ്ലോസീവ് ജലാറ്റിൻ സ്റ്റിക്കുകളടങ്ങുന്ന 448 പെട്ടികളുമാണ് പിടികൂടിയത്
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ചെമ്മാട്- കോഴിക്കോട് റോഡിലെ ഫർഹ എന്ന ഹോളോ ബ്രിക്സ് സ്ഥാപനത്തിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ലോറി പൊലീസ് കണ്ടെത്തിയത്. ലോറിയിലെ സവാള ചെറിയ ലോറിയിലേക്ക് മാറ്റാൻ വെള്ളിയാഴ്ച്ച രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ഒരു സംഘം ഇവിടെയെത്തി. ഇതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ ലോഡ് ഇറക്കിക്കൊണ്ടിരുന്നവരും സ്ഥലത്തുണ്ടായിരുന്നവരും ഡ്രൈവറും രക്ഷപ്പെട്ടു.