ഭാവിയിലേക്കുള്ള സൂര്യോദയം
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കായികവിനോദമായി ക്രിക്കറ്റ് മാറിയത് 1983ൽ കപിൽദേവും സംഘവും ലോഡ്സിൽ ലോകകപ്പുയർത്തിയതിന് പിന്നാലെയാണ്. ലോകവേദികളിൽ രാജ്യത്തിന് അഭിമാന നേട്ടങ്ങൾ സമ്മാനിക്കുമ്പോഴാണ് ഓരോ കായിക ഇനത്തെയും ജനങ്ങൾ നെഞ്ചേറ്റുന്നത്. സീനിയർ തലത്തിൽ മാത്രമല്ല ജൂനിയർ തലത്തിലും ഇന്ത്യയിൽ ക്രിക്കറ്റ് എത്ര ശക്തമാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം സിംബാബ്‌വേയിൽ നടന്ന അണ്ടർ 19 പുരുഷ ലോകകപ്പിൽ ഇന്ത്യനേടിയ കിരീടം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിപ്രതീക്ഷയായി വാഴ്ത്തപ്പെടുന്ന വൈഭവ് സൂര്യവംശി എന്ന 14കാരന്റെ വൈഭവം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വേദികൂടിയായി ഈ ലോകകപ്പ്.
ഒരു കളിയിൽ പോലും തോൽക്കാതെയാണ് ആയുഷ് മാത്രേ നയിച്ച ഇന്ത്യൻ സംഘം കിരീടമണിഞ്ഞത്. കിവീസിനെയും പാകിസ്ഥാനെയുമൊക്കെ തകർത്ത് മുന്നേറിയ ഇന്ത്യ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെയും ഫൈനലിൽ ഇംഗ്ളണ്ടിനെയുമാണ് കീഴടക്കിയത്. 100 റൺസിനായിരുന്നു ഫൈനലിലെ വിജയം. ടൂർണമെന്റിലെതന്നെ ഏറ്റവുമുയർന്ന ടോട്ടലായിരുന്നു ഫൈനലിൽ ഇന്ത്യ ഉയർത്തിയ 411/9. 80 പന്തുകളിൽ 15 വീതം ഫോറും സിക്സുമടക്കം 175 റൺസ് അടിച്ചുകൂട്ടിയ വൈഭവാണ് ഇന്ത്യയുടെ കുന്തമുനയായത്. ക്യാപ്ടൻ ആയുഷ് മാത്രേ (53),അഭിഗ്യാൻ കുണ്ഡു(40), കനിഷ്ക് ചൗഹാൻ (37),വേദാന്ത് ത്രിവേദി (32), വിഹാൻ മൽഹോത്ര (30) എന്നിവരും തങ്ങളുടേതായ സംഭാവന നൽകി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒരുഘട്ടത്തിൽ 142/2 എന്ന നിലയിലായിരുന്നു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുകൾ പൊഴിഞ്ഞത് തിരിച്ചടിയായി. 40.2ഓവറിൽ 311ന് ആൾഔട്ടായി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അംബരീഷും രണ്ട് വിക്കറ്റുകൾ വീതംനേടിയ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനുമാണ് എറിഞ്ഞൊതുക്കിയത്.
പ്ളേയർ ഒഫ് ദ ടൂർണമെന്റും ഫൈനലിലെ പ്ളേയർ ഒഫ് ദ മാച്ചുമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിയുടെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈനലിൽ കണ്ടത്.ഏഴുമത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം വൈഭവ് സൂര്യവംശി നേടിയത് 439 റൺസാണ്. ലോകകപ്പിലെ റൺവേട്ടയിൽ ഒന്നാമൻ മറ്റാരുമല്ല.ഐ.സി.സി ടൂർണമെന്റ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സൂര്യവംശിയുടേത്.യൂത്ത് ഏകദിനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ സ്വന്തം റെക്കാഡും തിരുത്തിയെഴുതി.
ആരോൺ ജോർജ്, മുഹമ്മദ് ഇനാൻ എന്നീ മലയാളികൾ കിരീടം നേടിയ ടീമിലുള്ളതിൽ കേരളത്തിനും അഭിമാനിക്കാം. കോട്ടയത്ത് ജനിച്ച ആരോൺ വളർന്നതും പരിശീലിക്കുന്നതും ഹൈദരാബാദിലാണ്. സെമിയിലെ സെഞ്ച്വറി ഉൾപ്പെടെ അഞ്ച് കളികളിൽ നിന്ന് 170 റൺസ് നേടി. ന്യൂസിലാൻഡിനെതിരെ മാത്രമാണ് തൃശൂരുകാരനായ ഇനാൻ കളിച്ചത്. ഒരു വിക്കറ്റ് നേടി.ഇനാൻ നേരത്തേയും ഇന്ത്യൻ അണ്ടർ 19 ടീമിനായി കളിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആറാം അണ്ടർ 19 പുരുഷലോകകപ്പ് കിരീടമാണിത്. 2000,2008,2012, 2018,2022 വർഷങ്ങളിലാണ് ഇതിനുമുമ്പ് ജേതാക്കളായത്. ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് നേടിയ ടീം ഇന്ത്യയാണ്. യുവ‌്‌രാജ് സിംഗും വിരാട് കൊഹ്‌ലിയുമൊക്കെ സീനിയർ തലത്തിലേക്ക് എത്തിയത് അണ്ടർ 19 ലോകകപ്പുകളിലെ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തിലാണ്. ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി ശോഭനമാണെന്നതിന്റെ തെളിവാണ് സിംബാബ്‌വേയിലെ ഈ കിരീടസൂര്യോദയം.
ഇന്നലെ ഇന്ത്യയിലും ശ്രീലങ്കയിലുമായി കൊടിയേറിയ സീനിയർ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായാണ് അനുജന്മാർ ലോകകിരീടമുയർത്തിയത്. 2007ൽ ധോണിയും 2024ൽ രോഹിത് ശർമ്മയും ഉയർത്തിയ ട്വന്റി-20 ലോകകപ്പ് വീണ്ടും ഏറ്റുവാങ്ങാൻ സൂര്യകുമാർ യാദവിനും സംഘത്തിനും ഈ കൗമാരക്കുതിപ്പ് പ്രചോദനമേകട്ടെ.