യുക്രെയിൻ --- ജൂണിൽ യുദ്ധം അവസാനിപ്പിക്കണം: യു.എസ്
കീവ്: ജൂണിൽ യുക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ധാരണയിലെത്തണമെന്ന് യു.എസ് അറിയിച്ചതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. അടുത്തയാഴ്ച മയാമിയിൽ വച്ച് ത്രികക്ഷി ചർച്ചയുടെ (യുക്രെയിൻ-യു.എസ്-റഷ്യ) മൂന്നാം റൗണ്ട് നടത്താമെന്ന് യു.എസ് അറിയിച്ചെന്നും തങ്ങൾ സമ്മതിച്ചെന്നും സെലെൻസ്കി പറഞ്ഞു. റഷ്യ പ്രതികരിച്ചിട്ടില്ല.
യു.എസിന്റെ മദ്ധ്യസ്ഥതയിൽ അടുത്തിടെ യു.എ.ഇയിലെ അബുദാബിയിൽ അവസാനിച്ച രണ്ടാം റൗണ്ട് ത്രികക്ഷി ചർച്ചയിൽ കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. എന്നാൽ 157 വീതം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാൻ ധാരണയിലെത്തി.
അതേ സമയം, ഇന്നലെ പുലർച്ചെയും യുക്രെയിന് നേരെ റഷ്യ ശക്തമായ ആക്രമണം നടത്തി. റഷ്യ വിക്ഷേപിച്ച 382 ഡ്രോണുകളും 24 മിസൈലുകളും തകർത്തെന്ന് യുക്രെയിൻ എയർ ഫോഴ്സ് അറിയിച്ചു. 21 ഡ്രോണുകളും 13 മിസൈലുകളും 19 പ്രദേശങ്ങളിലായി പതിച്ചു. കീവ്, ഖാർക്കീവ്, ലിവീവ് എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യമാക്കി.