ജെയ്‌നമ്മ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു
കോട്ടയം: ജെയ്‌നമ്മ കൊലക്കേസിൽ ഏറ്റുമാനൂർ കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പ്രതി സെബാസ്റ്റ്യന്റെ ചേർത്തല പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടെതെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതോടെയാണ് കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഡിസംബർ 21 നാണ് ഏറ്റുമാനൂർ സ്വദേശിനിയായ ജെയ്‌നമ്മയെ (54) കാണാതായത്. സെബാസ്റ്റ്യൻ ജെയ്‌നമ്മയെ കൊന്ന് സ്വർണാഭരണങ്ങൾ കവർന്നെന്നാണ് കേസ്. ആഭരണങ്ങൾ പ്രതി പണയം വച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ജെയ്‌നമ്മയുമായി പ്രതിക്ക് മുൻ പരിചയം ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ജെയ്‌നമ്മയുടെ ഫോൺ സെബാസ്റ്റിയൻ കൈവശം ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരെ കൊന്ന കേസിൽ സെബാസ്റ്റ്യൻ ജയിലിലാണ്.