കുടം നിറയട്ടെ,ഒപ്പം മനസും

Sunday 08 February 2026 11:11 PM IST

ചങ്ങനാശേരിയിൽ 15 ലക്ഷം ലിറ്ററിന്റെ ഓവർ ഹെഡ് ജലസംഭരണി....

ചങ്ങനാശേരി: പൊതുടാപ്പിനരികിൽ കാലിക്കുടവുമായി നിരാശയോടെ കാത്തുനിൽക്കുന്നവർ... വേനലിൽ ദാഹിച്ചുവലയുന്ന ചങ്ങനാശേരിയുടെ നേർചിത്രം ഇതായിരുന്നു. തലച്ചുമടായി കുടിവെള്ളമെത്തിച്ചവർ. ഇപ്പോഴും പലയിടങ്ങളിലും അങ്ങനെതന്നെ. ഒടുവിൽ ഒരു മാറ്രം വരികയാണ്. പെരുന്നയിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ജലസംഭരണി പ്രവർത്തനസജ്ജമാകുന്നതോടെ വേനലിൽ ചങ്ങനാശേരിക്കാർ കുടിവെള്ളത്തിനായി വിയർക്കേണ്ടിവരില്ല. ജലസംഭരണിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഓഫീസ് കെട്ടിടവും സജ്ജമാകുന്നുണ്ട്. 2021, 22 സാമ്പത്തികവർഷം ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. പദ്ധതി പൂർത്തിയാകുന്നതോടെ ചങ്ങനാശേരി നഗരപരിധിയിൽ സമീപപഞ്ചായത്തുകളിലും വേനൽക്കാലത്തെ പ്രതിസന്ധിയൊഴിയും.

പൈപ്പുലൈൻ പൊട്ടലിന് പരിഹാരം

പൈപ്പ് ലൈൻ പൊട്ടുന്നതായിരുന്നു നിലവിലെ പ്രതിസന്ധി. പുതിയ ജലസംഭരണി വരുന്നതോടെ ഇതിന് പരിഹാരമാകും. അർബൻ വാട്ടർ സപ്ലൈ സ്‌കീമായി കല്ലിശേരി പദ്ധതിയും റൂറൽ വാട്ടർ സപ്ലൈ സ്‌കീമായി കറ്റോട് പദ്ധതിയുമാണ് നിലവിലുള്ളത്. കല്ലിശേരി പദ്ധതിയുടെ ജലസ്രോതസ് പമ്പ നദിയാണ്. കല്ലിശേരി പദ്ധതിയുടെ ജലം കല്ലിശേരിയിൽ തന്നെയുള്ള ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച് പെരുന്ന ഭൂതല ജലസേചന സംഭരണിയിലെത്തിക്കും. ഇവിടെ നിന്ന് പമ്പ് ചെയ്ത് ചെറുകരകുന്നിലുള്ള ഉന്നതതല ജലസംഭരണിയിൽ എത്തിച്ചാണ് വിതരണം. കറ്റോട് പദ്ധതിയുടെ ജലസ്രോതസ് മണിമലയാറാണ്. തിരുവല്ല ശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച് വെള്ളം ചെറുകരകുന്നിലെ ഉന്നതതല ജലസംഭരണിയിലെത്തിച്ചാണ് വിതരണം.

ജലവിതരണം ഇങ്ങനെ പെരുന്ന ഭൂതല ജലസംഭരണിയിൽ ലഭ്യമാകുന്ന ജലം പമ്പ് ചെയ്ത് പുതിയതായി നിർമ്മിക്കുന്ന ജലസംഭരണിയിൽ സംഭരിക്കും. ഇവിടെ നിന്ന് നഗരസഭയുടെ റെയിൽവേ ക്രോസിന് പടിഞ്ഞാറുവശത്തെ മുഴുവൻ പ്രദേശങ്ങളിലും പായിപ്പാട് പഞ്ചായത്തിലെ ളായിക്കാട്, പൂവം, എ.സി റോഡ് പ്രദേശങ്ങൾക്കും വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ, വെട്ടിത്തുരുത്ത് പ്രദേശങ്ങൾക്കും ജലവിതരണം ചെയ്യും.

''ചങ്ങനാശേരി ജലഅതോറിട്ടി ഓഫീസ് സമുച്ചയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ഉപഭോക്താക്കൾക്ക് ഓഫീസിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകും.

(അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ)