ഇസ്ലാമാബാദിലെ ബോംബാക്രമണത്തെ അപലപിച്ച് പുട്ടിൻ, ഭീകരവിരുദ്ധ പോരാട്ടത്തിന് പാകിസ്ഥാന് റഷ്യയുടെ പിന്തുണ
മോസ്കോ : പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഭീകരവിരുദ്ധ പോരാട്ടത്തിന് പാകിസ്ഥാന് റഷ്യയുടെ പിന്തുണ പുട്ടിൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനും അയച്ച നുശോചന സന്ദേശത്തിലാണ് പുട്ടിൻ പിന്തുണ അറിയിച്ചത്. ആക്രമണത്തിന്റെ ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യം പുട്ടിൻ അനുശോചന സന്ദേശത്തിൽ പ്രഖ്യാപിച്ചു.
മതച്ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന്റെ തെളിവാണെന്ന് പുട്ടിൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനവും പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യ- യു.എസ് വ്യാപാരക്കരാറിന് ധാരണയാകുകയും റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യു.എസ് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്ഥാന് റഷ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നേരിട്ടോ പരോക്ഷമായോ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് ഉറപ്പുലഭിച്ചതിനാൽ അധികമായി ചുമത്തിയ 25 ശതമാനം തീരുവ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. റഷ്യൻ എണ്ണ ഏതെങ്കിലും തരത്തിൽ ഇന്ത്യ വാങ്ങുന്നെങ്കിൽ വീണ്ടും നടപടിയെടുക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.