അരുവിപ്പുറത്ത് കുടിവെള്ള ക്ഷാമം; ഭക്തജനങ്ങൾ വലയുന്നു
നെയ്യാറ്റിൻകര: അരുവിപ്പുറത്ത് പ്രതിഷ്ഠാവാർഷിക മഹോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ ശുദ്ധജലക്ഷാമത്തിൽ വലയുന്നു. ജലവിതരണത്തിലെ അപാകത കാരണം അരുവിപ്പുറം ക്ഷേത്രത്തിൽ ആവശ്യത്തിന് ജലം ലഭിക്കുന്നില്ല.
രാവിലെ മുതലെത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ധാരാളം ശുദ്ധജലം വേണ്ടിടത്ത് വളരെ കുറച്ച് മാത്രമേ പൈപ്പുകളിൽ നിന്നു ലഭ്യമാകുന്നുള്ളു. അതേസമയം ശിവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് അരുവിപ്പുറം മഠത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഉത്സവം നടക്കുന്ന ദിവസങ്ങളിൽ മുടങ്ങാതെ ജലവിതരണം നടത്താനുള്ള ക്രമീകരണങ്ങൾ നടത്താമെന്ന് വാഗ്ദാനം ചെയ്‌തിരുന്നതാണെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറയുന്നു.
കാളിപ്പാറ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് പെരുമ്പഴുതൂർ വഴിയാണ് അരുവിപ്പുറത്തേക്ക് ജലം എത്തുന്നത്. എന്നാൽ വേനൽ കടുത്തതോടെ ആവശ്യത്തിന് ശുദ്ധജലം ലഭിക്കാത്തതിനാൽ ജനുവരി 15 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി വാട്ടർ അതോറിട്ടി അസി.എൻജിനിയർ പറയുന്നു. അരുവിപ്പുറത്ത് ജലവിതരണം മുടങ്ങാതിരിക്കാനുള്ള ക്രമീകരണം വരും ദിവസങ്ങളിൽ നടത്തുമെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.