പാലത്തുംകടവിൽ വീണ്ടും വന്യജീവി വളർത്തുനായയെ പിടിച്ചു
ഇരിട്ടി: പാലത്തുംകടവിൽ ഭക്ഷണം കൊടുത്തശേഷം അഴിച്ചുവിട്ട വളർത്തുനായയെ വന്യജീവി പിടിച്ചുകൊണ്ടുപോയി. കൊച്ചുവീട്ടിൽ മാത്യുവിന്റെ നായയെ ആണ് ശനിയാഴ്ച രാത്രി 9തോടെ വന്യജീവി പിടികൂടിയത്.
ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റുമായി പിന്നാലെ ചെന്നെങ്കിലും നായയെയും കൊണ്ട് വന്യജീവി ഓടി മറഞ്ഞു. രണ്ട് ദിവസം മുമ്പ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും വളർത്തുനായയെ വന്യജീവി പിടിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. നായയെ പിടികൂടിയ വീടിന് സമീപം വനപാലകർ പടക്കം പൊട്ടിച്ച് വന്യജീവിയെ തുരത്താൻ ശ്രമിച്ചു.
രാത്രി ഉൾപ്പെടെ ടാപ്പിംഗ് നടത്തുന്ന പ്രദേശവാസികൾ ഇതോടെ ആശങ്കയിൽ ആയിരിക്കുകയാണ്. കൃഷി ഉപജീവന മാർഗമാക്കിയ സാധാരണ കുടുംബങ്ങളാണ് പ്രദേശത്തെ മിക്കവരും. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയായ ഇവിടെ തുടർച്ചയായി ആന ഉൾപ്പെടെ വന്യജീവികൾ ഭീഷണി ആവുന്നത് പതിവായിരിക്കുകയാണ്.
പുലർച്ചെ മൂന്നു മുതൽ ഇവിടങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ തൊഴിലിനായെത്തുന്ന നിരവധി റബ്ബർ വെട്ട് തൊഴിലാളികളുണ്ട്. ഇന്ന് മൃഗങ്ങളാണെങ്കിൽ നാളെ നമ്മളും ഇതിനു ഇരയാകുമോ എന്ന കടുത്ത ആശങ്കയിലാണ് ഇവർ