തീപ്പിടിത്തം: കാന്റീൻ സന്ദർശിച്ച് മന്ത്രി ഡോ.ആർ.ബിന്ദു
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രി കാന്റീനിൽ തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭാഗികമായി കത്തിനശിച്ച കാന്റീൻ പൂർവ സ്ഥിതിയിലെത്താൻ ആഴ്ച്ചകൾ വേണമെന്നിരിക്കെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ബുദ്ധിമുട്ടില്ലാതെ ഭക്ഷണവിതരണം നടത്തുന്നതിനായി ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിന് സമീപം താത്കാലിക കാന്റീൻ പ്രവർത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. ഞായറാഴ്ച്ച പുലർച്ചേ 1.15 ഓടെയാണ് ജനറൽ ആശുപത്രി കാന്റീനിന്റെ മുകൾ ഭാഗത്ത് നിന്നും തീ പടർന്നത്. ഉടൻ തന്നെ ഇരിങ്ങാലക്കുട, ചാലക്കുടി ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാന്റിനിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടി തെറിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.