യു.എസ് വ്യാപാര കരാർ: പാർലമെന്റ് പ്രക്ഷുബ്ധമാകും

Monday 09 February 2026 12:20 AM IST

ന്യൂഡൽഹി: യു.എസുമായുണ്ടാക്കിയ വ്യാപാര കരാർ ഇന്ത്യൻ താത്പര്യങ്ങൾ ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം തുടരും. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്കിടെയുണ്ടായ സംഭവ വികാസങ്ങളും ഇന്ന് രണ്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ചേരുന്ന ഇരുസഭകളെയും പ്രക്ഷുബ്‌ധമാക്കിയേക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി വ്യാപാര കരാർ പ്രഖ്യാപിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്‌ച പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കരാറിന്റെ വിശദാംശങ്ങൾ പുറത്തു വന്നതിനാൽ പ്രതിഷേധം കനക്കാനാണ് സാദ്ധ്യത. കരാറിന്റെ ആഘാതം ചർച്ച ചെയ്യണമെന്ന്ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസുകൾ നൽകിയിട്ടുണ്ട്.

കർഷക താത്പര്യങ്ങൾ

സംരക്ഷിക്കും: കൃഷി മന്ത്രി

ന്യൂഡൽഹി: ഇന്തോ-യുഎസ് വ്യാപാര കരാറിൽ ഇന്ത്യൻ കർഷകരുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തീരുവ 18% മായി കുറച്ചത് ഇന്ത്യൻ ബസുമതി അരിക്ക് ലോകത്ത് കൂടുതൽ വിപണി കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ കർഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു ഉത്പന്നവും ഇവിടെ വരില്ല. മാംസം, കോഴി, പാലുൽപ്പന്നങ്ങൾ, സോയാബീൻ, ചോളം, അരി, ഗോതമ്പ്, പഞ്ചസാര, നാടൻ ധാന്യങ്ങൾ, വാഴപ്പഴം, സ്ട്രോബെറി, ചെറി, സിട്രസ് പഴങ്ങൾ, ഗ്രീൻ പീസ്, കടല, എണ്ണക്കുരുക്കൾ, എത്തനോൾ, പുകയില തുടങ്ങിയ ഉൽപ്പന്നങ്ങളിൽ യുഎസിന് ഇളവുകൾ നൽകിയിട്ടില്ല.

തൊലി കളഞ്ഞ ധാന്യങ്ങളും മാവും, ഉരുളക്കിഴങ്ങ്, ഉള്ളി, കടല, ബീൻസ്, വെള്ളരി, കൂൺ, ശീതീകരിച്ച പച്ചക്കറികൾ, ഓറഞ്ച്, മുന്തിരി, നാരങ്ങ, മിക്സഡ് ടിന്നിലടച്ച പച്ചക്കറികൾ, കണ്ടൻസ്ഡ് മിൽക്ക്, ക്രീം, തൈര്, ബട്ടർ മിൽക്ക്, വെണ്ണ, നെയ്യ്, ബട്ടർ ഓയിൽ, പനീർ, വേ ഉൽപ്പന്നങ്ങൾ, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളും കുരുമുളക്, ഗ്രാമ്പൂ, ഉണങ്ങിയ പച്ചമുളക്, കറുവപ്പട്ട, മല്ലി, ജീരകം, കായം, ഇഞ്ചി, മഞ്ഞൾ, ഉലുവ, കടുക്, പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും യു.എസിൽ നിന്ന് ഇന്ത്യയിൽ പ്രവേശിക്കില്ല.

കരാർ അപകടമുണ്ടാക്കുമെന്ന പ്രതിപക്ഷ ആശങ്കകൾ അസ്ഥാനത്തായി. അമേരിക്കയുമായി ഉണ്ടാക്കിയ കരാറിലൂടെ കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടു. കർഷക താത്പര്യങ്ങൾ ഹനിക്കുന്നതും രാജ്യം തലകുനിക്കുന്നതുമായ ഒരു കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകില്ല. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനായില്ല.