റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: അഞ്ച് പേർ പിടിയിൽ
നെടുമ്പാശ്ശേരി: ഡൽഹിയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അഞ്ച് പേരെ നെടുമ്പാശേരിയിൽ പൊലീസ് പിടികൂടി. യു.പി. സ്വദേശികളായ ജയഗ്രൂപ്പ് സിംഗ്, സുഖദേവ് സിംഗ്, കാർത്തികേയ ഗുപ്ത, ദൽഹി സ്വദേശികളായ പ്രമോദ് കുമാർ, മൊബീൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ വെങ്ങോല സ്വദേശി അമൽ റാസിക്കാണ് കബളിപ്പിക്കപ്പെട്ടത്.
ഡൽഹിയിലെ പ്രമോദ് ട്രേഡേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 25 ശതമാനം ലാഭ വിഹിതമാണ് ഈ സ്ഥാപന ഉടമ നിഷാന്ത് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് അമൽറാസിക്ക് സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ ശേഖരിച്ച് സ്ഥാപന അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. 27 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് നൽകിയതിന്റെ എഗ്രിമെൻറ് എഴുതാനെന്ന് പറഞ്ഞ് അമലിനെ നെടുമ്പാശേരിക്കടുത്ത് വിളിച്ചു വരുത്തിയ ശേഷം പ്രതികൾ മുങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസിന് വിവരം നൽകിയതിനെ തുടർന്ന് ഇവരെ ഒരു ഹോട്ടലിൽ നിന്നു പിടികൂടി. ഡിമാന്റ് ഡ്രാഫ്റ്റും ഇവരിൽ നിന്നു കണ്ടെടുത്തു.