അമേരിക്കയുടെ സൈനിക വിന്യാസത്തെ പേടിയില്ല, ഞങ്ങളെ നിയന്ത്രിക്കാൻ ആർക്കും അവകാശമില്ലെന്ന് ഇറാൻ

Monday 09 February 2026 8:48 AM IST

ടെഹ്‌റാൻ: അമേരിക്കയുമായി ആണവ കരാർ ചർച്ചകൾ നടക്കവെ നിലപാട് വ്യക്തമാക്കി ഇറാൻ. ടെഹ്‌റാൻ ആണവ സമ്പുഷ്‌ടീകരണം ഉപേക്ഷിക്കുകയോ അമേരിക്കയുടെ സൈനിക സമ്മർദ്ദത്തിന് വഴങ്ങുകയോ ചെയ്യില്ലെന്ന് അവർ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്‌ അരഗച്ചിയാണ് ഇക്കാര്യത്തിൽ പ്രസ്‌താവന നടത്തിയത്. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ അർമാ‌‌ഡ എത്തിയതിനെയും അദ്ദേഹം തള്ളി.

'മേഖലയിലെ അവരുടെ സൈനിക വിന്യാസം ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.' അമേരിക്കയെ തങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അരഗച്ചി വ്യക്തമാക്കി. ആണവ കരാറിൽ അമേരിക്കയുടെ നീക്കം ആത്മാർത്ഥവും പ്രതിജ്ഞാബദ്ധവുമാണോ എന്നതിൽ അദ്ദേഹം സംശയം രേഖപ്പെടുത്തി. ഇറാൻ ആണവ സമ്പുഷ്‌ടീകരണത്തിൽ നിന്നും പിന്മാറുമോ എന്ന ചോദ്യവും അരഗച്ചി തള്ളി. ഇത് ഇറാന്റെ പരമാധികാര കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

'ഞങ്ങളെന്തിനാണ് സമ്പുഷ്‌ടീകരണത്തിന് ഇത്ര നിർബന്ധം പിടിക്കുന്നത്? ഒരു യുദ്ധം ഞങ്ങളുടെമേൽ അടിച്ചേൽപ്പിച്ചാലും അത് ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്? കാരണം ഞങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ ആർക്കും അവകാശമില്ല.' അരഗച്ചി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാനും അമേരിക്കയും തമ്മിൽ ആണവ വിഷയത്തിൽ ഒമാനിൽ വച്ച് ചർച്ചകൾ ആരംഭിച്ചത്. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിൽ നിന്നും പുറത്തുവരുന്നതിനാണ് ഇറാൻ ആണവ നിർവ്യാപന ചർച്ചയ്‌ക്ക് തയ്യാറായത്. എന്നാൽ ചർച്ചയ്‌ക്ക് അമേരിക്ക തയ്യാറായിരുന്നോ എന്നതിൽ സംശയമുണ്ടെന്നാണ് അബ്ബാസ് അരഗച്ചി കഴിഞ്ഞദിവസം അറിയിച്ചത്. 'അവർ ഞങ്ങളുടെ ആറ്റംബോബിനെക്കുറിച്ച് ഭയക്കുന്നു. എന്നാൽ ഞങ്ങൾ അത്തരമൊന്ന് നോക്കുന്നേയില്ല. ലോകശക്തിയോട് ഇല്ല എന്ന് പറയുന്നതിനുള്ള ശക്തിയാണ് ഞങ്ങളുടെ ആറ്റംബോംബ്.' അരഗച്ചി വ്യക്തമാക്കുന്നു.