'ഭാരതരത്ന സവർക്കർക്ക് നൽകിയാൽ ആ പുരസ്‌കാരത്തിന്റെ അന്തസ് കൂടും': പരാമർശവുമായി മോഹൻ ഭഗവത്
ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി സവർക്കർക്ക് നൽകിയാൽ ആ പുരസ്‌കാരത്തിന്റെ അന്തസ് വർദ്ധിക്കുമെന്ന് ആർഎസ്എസ് സർസംഘ്‌ചാലക് മോഹൻ ഭഗവത്. സംഘപരിവാറിന്റെ നൂറാം വാർഷികം പ്രമാണിച്ചുള്ള പരിപാടിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാരതരത്ന ജേതാക്കളെ നിർണയിക്കുന്ന കമ്മിറ്റിയിൽ താനില്ലെന്നും ആ കമ്മിറ്റിയിലുള്ളവരെ കാണുമ്പോൾ ഇക്കാര്യം ചോദിക്കുമെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.
'ഞാൻ ആ കമ്മിറ്റിയിലില്ല. പക്ഷെ ആ കമ്മിറ്റിയിലുള്ള ആരെയെങ്കിലും കണ്ടുമുട്ടിയാൽ ഞാൻ അവരോട് ചോദിക്കും. സവർക്കർക്ക് ഭാരതരത്ന നൽകിയാൽ അതിന്റെ അന്തസ് വർദ്ധിക്കും. ആ അന്തസ് ഇല്ലെങ്കിലും അദ്ദേഹം ലക്ഷക്കണക്കിന് ആളുകളുടെ മനസിൽ കുടികൊള്ളുന്നുണ്ട്.' മോഹൻ ഭഗവത് പറഞ്ഞു.
വി ഡി സവർക്കർക്ക് ഭാരതരത്ന നൽകുന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. നിരവധി പേർ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെയും ആർഎസ്എസ് അനുഭാവികളാണ്. 2019ൽ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിനുമുൻപ് സവർക്കർക്ക് ഭാരതരത്ന നൽകുമെന്ന് അന്ന് ബിജെപി പറഞ്ഞിരുന്നു, എന്നാൽ ഇതുവരെ നടപ്പായിട്ടില്ല. എന്നാൽ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന ആശയത്തോട് കോൺഗ്രസിന് വിയോജിപ്പാണ്. 'എന്ത് സംഭാവനയാണ് സവർക്കർ സമൂഹത്തോട് ചെയ്‌തത്. ദ്വിരാഷ്‌ട്ര വാദം കൊണ്ടുവന്നതോ? ഇന്ത്യ-പാക് വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചതോ?'- കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചു. 2015ൽ ശിവസേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സവർക്കർക്ക് ഭാരതരത്ന നൽകാൻ ആവശ്യപ്പെട്ടിരുന്നു.