വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത പട്ടി​കയി​ൽ

Tuesday 10 February 2026 12:55 AM IST

ആലപ്പുഴ: വേലിയേറ്റത്തിലും അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും കൃഷിക്കും

മത്സ്യബന്ധനോപകരണങ്ങൾക്കും വീടുകൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നി​ന്ന് ധനസഹായം ലഭി​ക്കും. പ്രകൃതിപ്രതിഭാസമായ വേലിയേറ്റത്തെ കൂടി ഉൾപ്പെടുത്തി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ മാനദണ്ഡങ്ങൾ സർക്കാർ പരിഷ്കരിച്ചു.

ദേശീയ - സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായത്തിന് അർഹതയുള്ള ദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടാത്ത പ്രാദേശിക സാഹചര്യങ്ങൾക്കുള്ളിലെ ദുരന്തങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ വാർഷിക ഫണ്ട് വിഹിതത്തിന്റെ പരിധിക്കുള്ളിൽ നിന്ന് സഹായം ലഭ്യമാക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേലിയേറ്റം തീരദേശ മേഖലകളിലും കുട്ടനാടു പോലുളള കാർഷിക മേഖലകളിലും ജനവാസത്തിനും കൃഷിക്കും വൻ നാശമുണ്ടാക്കുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.

ഉയർന്ന വേലിയേറ്റം കേരള തീരത്ത് വൈപ്പിൻ, ചെല്ലാനം, ഇടക്കൊച്ചി, പെരുമ്പടപ്പ് പ്രദേശങ്ങളിലും കുമ്പളങ്ങി പഞ്ചായത്തിലുമുൾപ്പെടെ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കാറുണ്ട്.

വരുത്തിവയ്ക്കുന്നത് വ്യാപകനാശം

1. വൃശ്ചിക മാസം മുതൽ തുടർച്ചയായുണ്ടാകുന്ന വേലിയേറ്റം കുട്ടനാട്ടിൽ ഉപ്പു വെള്ളം കയറി നെൽച്ചെടികൾ കരിഞ്ഞുണങ്ങി വൻ കൃഷിനാശത്തിനും കുടിവെള്ള സ്രോതസുകൾ മലിനമാകാനും കാരണമാകും

2. കടൽവെള്ളം ഉയർന്ന് തൊട്ടടുത്തുള്ള നദികൾ, കായലുകൾ, കനാലുകൾ എന്നിവയിലൂടെ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് മത്സ്യത്തൊഴിലാളികൾ, തീരദേശ കാർഷിക മേഖലകൾ, തീരവാസികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ഉപജീവന മാർഗ്ഗങ്ങളെയും ബാധിക്കും.