ലോക്‌സഭാ സ്‌പീക്കർക്കെതിരെ അവിശ്വാസത്തിന് നീക്കം

Tuesday 10 February 2026 12:37 AM IST

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കാത്തതും എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതും ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം.

മുൻ പ്രധാനമന്ത്രിമാരെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയ ബി.ജെ.പി അംഗം നിഷികാന്ത് ദുബെയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം നിരസിച്ചതും സ്പീക്കർക്കെതിരെ തിരിയാൻ കാരണമായി. കോൺഗ്രസ്, സമാജ്‌വാദി, ഡി.എം.കെ എന്നീ പാർട്ടികളുടെ എം.പിമാർ പ്രമേയത്തിൽ ഒപ്പിട്ടെങ്കിലും തൃണമൂൽ കോൺഗ്രസ് വിട്ടു നിൽക്കുകയാണ്.

തൃണമൂൽ പിന്തുണച്ചില്ലെങ്കിലും 50 എം.പിമാരുടെ പിന്തുണ ഉറപ്പായെന്ന് കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ യോഗമാണ് തീരുമാനമെടുത്തത്.

പാർലമെന്ററി നിയമം അനുസരിച്ച് പ്രതിപക്ഷ നേതാവിന് പ്രധാനമന്ത്രിയെപ്പോലെ പ്രാധാന്യമുണ്ടെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പക്ഷേ, പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കാൻ അനുവാദമില്ല. സർക്കാരിന് എന്തും പറയാം. ആരെയും ആക്രമിക്കാം. ഇത്തരം മനോഭാവം മുമ്പുണ്ടായിട്ടില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

നോട്ടീസ് നൽകുന്നത്

സെക്രട്ടറി ജനറലിന്

സ്‌പീക്കർക്കെതിരായ പ്രമേയ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറലാണ് സ്വീകരിക്കുക. ഒരു എം.പി ഒപ്പിട്ടു നൽകിയാലും മതി. പരിഗണിക്കുമ്പോൾ കുറഞ്ഞത് 50 അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പിന്തുണച്ചാൽ മതി. ചർച്ച ചെയ്യാൻ തീരുമാനിച്ചാൽ സ്‌പീക്കർക്ക് പകരം മറ്റൊരാൾ സഭ നിയന്ത്രിക്കണം.