അരുണിനെ ഉപേക്ഷിച്ച് സുബിത പോയത് അനീഷിനെ സ്ഥിരം കാണാന്‍; മക്കളെ ഉപേക്ഷിച്ച യുവതിക്ക് സംഭവിച്ചത്

Monday 09 February 2026 10:05 PM IST

നാഗര്‍കോവില്‍: തിങ്കള്‍ ചന്തയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ചെറിയച്ഛന്‍ അറസ്റ്റില്‍. തലക്കുളം, കുളലാര്‍ തെരുവ് സ്വദേശി അരുണ്‍ പ്രശാന്തിന്റെ ഭാര്യ സുബിതയാണ് (28) കൊല്ലപ്പെട്ടത്. സുബിതയുടെ ചെറിയച്ഛന്‍ രാജേഷ്(45) ഇരണിയല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

സംഭവം ഇങ്ങനെ: അരുണ്‍ പ്രശാന്ത് -സുബിത ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 10വര്‍ഷമായി. രണ്ട് ആണ്‍കുട്ടികളുണ്ട്. അരുണിന് ആശാരിപ്പണിയും സുബിത നാഗര്‍കോവിലിലുള്ള തുണിക്കടയിലുമാണ് ജോലി. ഇതിനിടെ സുബിത തുമ്പവിള കോളനി സ്വദേശി അനീഷുമായി പ്രണയത്തിലായി. ഇത് ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്‌നമായിരുന്നു. തുടര്‍ന്ന് സുബിത തന്റെ അമ്മവീട്ടില്‍ താമസിക്കുന്നതിനിടെ എന്നും ഫോണിലൂടെ അനീഷുമായിട്ട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രാജേഷ് സുബിതയെ പല തവണ വിലക്കുകയുണ്ടായി.

വാക്കുതര്‍ക്കത്തിനിടെ ഭിന്നശേഷിക്കാരനായ രാജേഷിനെ സുബിത തള്ളി താഴേയിട്ടു. തറയില്‍ വീണ രാജേഷ് അവിടെയുണ്ടായിരുന്ന അരിവാളെടുത്ത് സുബിതയുടെ തലയിലും ശരീരത്തിലും വെട്ടി. വെട്ടേറ്റ സുബിത സ്വകാര്യ മുറിയില്‍ കയറി വാതിലടച്ചു. കുറെനേരമായിട്ടും തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ ചെന്നപ്പോള്‍ സുബിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ റിമാന്‍ഡ് ചെയ്തു.