ആറളത്ത് കുട്ടിയാന ചെരിഞ്ഞനിലയിൽ
ഇരിട്ടി: ആറളം ശലഭ സങ്കേതത്തിൽ ആറളം സെക്ഷൻ പരിധിയിൽ വരുന്ന വലിയ കരിക്കണ്ടം വനഭാഗത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഉദ്ദേശം രണ്ടര വയസ് പ്രായമുള്ള കൊമ്പനാണ് ചെരിഞ്ഞത്. ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ, വാർഡ് മെമ്പർ സുജാത, ഡോ. റോഷനാഥ് രമേശ്, യദുമോൻ എം എ., രമ്യ രാഘവൻ, ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി. ജയപ്രകാശ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിരാജ് ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വയനാട് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡോ.അനുമോദ് എൻ., ഡോ. വിജിൻ വി.എൽ. വെറ്ററിനറി പോളി ക്ലിനിക് ഇരിട്ടി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി വനത്തിനുള്ളിൽ സംസകരിച്ചു. പരിശോധനയിൽ ആസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികമായി മരണകാരണം രോഗബാധയാകാമെന്നും ഡോക്ടർ അറിയിച്ചു. ലാബ് പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂ.