എൽ.ഡി.എഫിനൊപ്പം നിൽക്കും; പക്ഷേ,പരിഗണന കിട്ടുന്നില്ല: ശ്രേയാംസ് കുമാർ
കോഴിക്കോട്: ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയിൽ ശ്രേയാംസ് കുമാറടക്കം നേതാക്കൾ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു. യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ശ്രേയാംസ്‌കുമാർ വൈകാരികമായാണ് പ്രതികരിച്ചത്.
' രാഷ്ട്രീയത്തിൽ തുടരും, പക്ഷെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനി മത്സരിക്കാനില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം പാർട്ടി തുടരും. വടകര മണ്ഡലത്തിൽ മത്സരിക്കണമെന്നുള്ള നിർദ്ദേശം ഇടതുപക്ഷ മുന്നണിയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും അത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ചില മുൻഗണനകൾ നിശ്ചയിക്കേണ്ട സമയമെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും തദ്ദേശത്തിൽ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമമുണ്ടായെന്നും ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം എൽ.ഡി.എഫിലെ അച്ചടക്കമില്ലായ്മയാണ്. ആർ.ജെ.ഡി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമമുണ്ടായി. ആർ.ജെ.ഡി റിബൽ, സ്വതന്ത്ര സ്ഥാനാർത്ഥികളെ നിറുത്തിയില്ല. പക്ഷേ ആർ.ജെ.ഡി സ്ഥാനാർത്ഥികൾക്കെതിരെ റിബൽ, സ്വതന്ത്ര സ്ഥാനാർത്ഥികളുണ്ടായി. അർഹമായ പരിഗണന മുന്നണിയിൽ ലഭിക്കുന്നില്ല. പാർട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് വർദ്ധിപ്പിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പുനൽകിയിരുന്നു. കോടിയേരി നൽകിയ ഉറപ്പ് ഇന്നത്തെ സി.പി.എം പാലിക്കണം. മുന്നണിയിൽ നാലാം സ്ഥാനം ആർ.ജെ.ഡിക്കാണ്. കോവളം സീറ്റടക്കം ആർ.ജെ.ഡിക്ക് അർഹതപ്പെട്ടതാണെന്നും വർഗീസ് ജോർജ് പറഞ്ഞു.