സച്ചിദാനന്ദന്റെ വിമർശനം ഉൾക്കൊള്ളും: എം.വി.ഗോവിന്ദൻ
കോഴിക്കോട്: കവി സച്ചിദാനന്ദൻ നടത്തിയ വിമർശനത്തെ പാർട്ടി ഗൗരവമായി ഉൾക്കൊള്ളുന്നുവെന്നും ആവശ്യമായ തിരുത്തലുകളുമുണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമർശനങ്ങളോട് അസഹിഷ്ണുതയുള്ള പാർട്ടിയല്ല സി.പി.എം. സച്ചിദാനന്ദൻ ഉദ്ദേശിച്ചത് കേരളത്തിലെ സർക്കാരിനെക്കുറിച്ച് മാത്രമല്ല. ലോകത്ത് എവിടെ തുടർച്ചയായ അധികാരമുണ്ടാവുമ്പോൾ അതിന്റെ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ്. എന്നാൽ പ്രശ്‌നങ്ങൾക്കെല്ലാം അതാത് ഘട്ടങ്ങളിൽ തിരുത്തലുണ്ടായാൽ പിന്നെ കുഴപ്പങ്ങളുണ്ടാവില്ല.
തോൽവികളെല്ലാം അവസാനമാണെന്നും ജയമുണ്ടാവുമ്പോൾ ലോകം പിടിച്ചെന്നുമുള്ള അവകാശവാദമൊന്നും സി.പി.എമ്മിനില്ല. സമൂഹവും നേതാക്കളും സാംസ്‌കാരിക ലോകവുമെല്ലാം പറയുന്നത് സി.പി.എമ്മും ഇടതുപക്ഷവും ഉൾക്കൊള്ളുന്നുണ്ട്. ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോവും. സച്ചിദാനന്ദനെ
പോലുള്ളൊരാൾക്ക് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക ഭൂമിയിൽ എന്ത് വിമർശനവും നടത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.