കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; അന്വേഷണം തുടരുന്നു
മാനന്തവാടി: ശനിയാഴ്ച രാത്രി എട്ട് മണിയോടെ ദ്വാരക പുലിക്കാട് റോഡരികിലെ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന വട്ടപ്പാറ ബിജുവിന്റെ മകൾ ജിയന്ന എന്ന നാല് വയസ്സുകാരിയെ കാണാതാവുകയും പിന്നീട് 2 മണിക്കൂറിന് ശേഷം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണഷണത്തിലും കാര്യമായ പുരോഗതി ഇല്ലെന്ന് സൂചന. ശനിയാഴ്ച രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്ത് നിന്നും ഒരാൾ ഓടിച്ച ഇരുചക്രവാഹനം എത്തുകയും, വീടിന് സമീപത്തായി നിർത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് കടക്കുകയുമായിരുന്നു. ഈ സമയം ബിജുവിന്റെ പട്ടി കുരച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു. അൽപ്പ സമയത്തിനകം ഇയാൾ കുട്ടിയെ വാഹനത്തിലിരുത്തി തിരിച്ച് പോകുന്നതായി റോഡിൽ നിന്നും 60 മീറ്റർ മാറിയുള്ള വീട്ടിലുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ഈ വിവരം വെച്ച് പൊലീസ് സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ അഞ്ചാംമൈലിലെ ഒരു സി.സി.ടി.വി യിലും ഇയാൾ കുട്ടിയുമായി പോകുന്നത് പതിഞ്ഞിരുന്നു. ഇതോടെ പൊലീസ് എ.ഐ ചിത്രം ഉൾപ്പെടെ പുറത്ത് വിട്ടിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തിൽ മാനന്തവാടി വെള്ളമുണ്ട ഐ.പി.മാരായ പി. റഫീഖ്, ബിജു ആന്റിണി എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് ടീമുകളാണ് അന്വേഷണം നടത്തുന്നത്.