മുണ്ടേരി സ്‌കൂൾ സമഗ്ര അന്തർദേശീയ വിദ്യാലയം
കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സർക്കാർ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാർ 2016ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രൂപീകരിച്ച് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. ജൂൺ ഒന്നാം തീയതിതന്നെ എല്ലാ സ്‌കൂൾ കുട്ടികളുടെയും കൈയിൽ പാഠപുസ്തകങ്ങൾ എത്തുകയാണ്. ഇത്തരം മാറ്റങ്ങൾ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സർക്കാർ ചെയ്യുന്നതാണ്. വലിയ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടതോടെ അതിഥി തൊഴിലാളികളുടെ മക്കൾ അടക്കം നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരായി മാറി. ഇത്തരത്തിൽ നവകേരളം നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എം.പി. കെ.കെ. രാഗേഷ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയായി. മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റ് ടി. ഷബ്ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മുത്തേടത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി.മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
സാധാരണ ഒരു ഹൈസ്‌കൂൾ എന്ന നിലയിൽ നിന്നും മാറി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള വികസനം ആർജിക്കാൻ കഴിഞ്ഞു എന്നതാണ് മുണ്ടേരി സ്‌കൂളിന്റെ പ്രത്യേകത. അഞ്ച് പതിറ്റാണ്ടിനിടയിൽ വലിയ വളർച്ചയും വികാസവും മുണ്ടേരി സ്‌കൂളിന് കൈവരിക്കാൻ കഴിഞ്ഞു. ഹയർസെക്കൻഡറി സ്‌കൂളിനൊപ്പം പഞ്ചായത്തിലെ 14 പ്രൈമറി വിദ്യാലയങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലസ്റ്റർ രൂപം നൽകി. അതിനായി രൂപീകരിച്ച മുദ്രാ പദ്ധതി നല്ല രീതിയിൽ വിദ്യാലയത്തെ അഭിവൃദ്ധിപ്പെടുത്തി
മുഖ്യമന്ത്രി പിണറായി വിജയൻ