കൊടുങ്ങല്ലൂർ - തൃശൂർ റോഡ്: 'കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകും'
കൊടുങ്ങല്ലൂർ: സംസ്ഥാനപാതയിലെ കരൂപ്പടന്ന മുതൽ തൃശൂർ വരെയുള്ള കോൺക്രീറ്റ് വർക്ക് 28നുള്ളിൽ കെ.എസ്.ടി.പി പൂർത്തിയാക്കാതെ വന്നാൽ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാസഞ്ചേഴ്‌സ് ഫോറം. ഫെബ്രുവരി 28നുള്ളിൽ റോഡിലെ പണി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ജില്ലാ കളക്ടർക്കും കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർക്കും കഴിഞ്ഞ സെപ്തംബർ 10ന് നിർദ്ദേശം നൽകിയത്. പാസഞ്ചേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ പി.എ.സീതി, പി.എ.കരുണാകരൻ എന്നിവർ ചേർന്നാണ് അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ റിപ്പോർട്ടും റോഡിന്റെ അവസ്ഥ കാണിക്കുന്ന ഫോട്ടോകളും ഉൾപ്പെടെ നിരവധി രേഖകൾ ഹർജിക്കാരുടെ അഭിഭാഷകൻ ഹാജരാക്കി. നിർമ്മാണത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അതും ചൂണ്ടിക്കാണിക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശമുണ്ട്. എന്നാൽ, അതിനിടയിൽ കരൂപ്പടന്ന മുതൽ കൊടുങ്ങല്ലൂർ വരെ ടാറിംഗ് നടത്തുമെന്നാണ് കെ.എസ്.ടി.പി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കി നിൽക്കുന്നതിനാൽ കെ.എസ്.ടി.പിക്കെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടു പോകുവാനാണ് ഫോറം തീരുമാനം. പ്രസിഡന്റ് പി.എ.സീതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ.ജസീൽ, ട്രഷറർ പാർത്ഥ സാരഥി, കെ.ടി.സുബ്രഹ്മണ്യൻ, ഇ.കെ.സോമൻ, രഞ്ജിത്ത്, തിലകൻ തുടങ്ങിയവർ സംസാരിച്ചു.